russian-oil-

എണ്ണയ്ക്കായി എന്നും ഗൾഫ് രാജ്യങ്ങളെ മാത്രമായി ആശ്രയിക്കേണ്ട എന്ന അവസ്ഥയിൽ ഇന്ത്യ എത്തി. സൗദി അറേബ്യയെ പിന്തള്ളി റഷ്യ ഇന്ത്യയുടെ രണ്ടാമത്തെ വലിയ എണ്ണ വിതരണക്കാരായതോടെയാണ് ഇത് സാദ്ധ്യമായത്. ഇന്ത്യൻ റിഫൈനർമാർ മേയ് മാസത്തിൽ ഏകദേശം 25 ദശലക്ഷം ബാരൽ റഷ്യൻ എണ്ണ വാങ്ങി. ഇത് ഇറക്കുമതിയുടെ പതിനാറ് ശതമാനത്തോളം വരും. ഏപ്രിലിൽ ഇന്ത്യൻ എണ്ണ ഇറക്കുമതിയുടെ അഞ്ച് ശതമാനവും റഷ്യയിൽ നിന്നും എത്തിയതായിരുന്നു. 2021ലും 2022 ലെ ഒന്നാം പാദത്തിലും ഇത് ഒരു ശതമാനത്തിൽ താഴെയായിരുന്നു എന്നതാണ് ഈ മാറ്റത്തിൽ ശ്രദ്ധേയമായത്. യുക്രെയിനുമായി റഷ്യൻ ബന്ധം വഷളായതും യുദ്ധം ആരംഭിച്ചതിനും പിന്നാലെയാണ് വിലക്കുറവിൽ റഷ്യൻ എണ്ണവാങ്ങാൻ ഇന്ത്യ തീരുമാനിച്ചത്. യൂറോപ്യൻ രാജ്യങ്ങളുടെ ഉപരോധത്തെ തുടർന്നാണ് റഷ്യ വില കുറച്ച് ഇന്ത്യയ്ക്ക് എണ്ണ നൽകാൻ നിർബന്ധിതരായത്.

റഷ്യൻ എണ്ണ വലിയ അളവിൽ ഇന്ത്യ വാങ്ങാൻ ആരംഭിച്ചതോടെ ഇറക്കുമതി രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇറാഖാണ് ഒന്നാം സ്ഥാനത്ത്. ലോകത്തിലെ മൂന്നാമത്തെ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ഉപയോഗത്തിലും ഇന്ത്യ മൂന്നാം സ്ഥാനത്താണ്. അമേരിക്കയും ചൈനയുമാണ് ഒന്നും രണ്ടും സ്ഥാനക്കാർ. ഇതിൽ ചൈനയും ഇന്ത്യയുടെ വഴിയാണ് സ്വീകരിച്ചത്. അമേരിക്കയുടെ ഉൾപ്പടെ കടുത്ത എതിർപ്പ് അവഗണിച്ചാണ് ഇന്ത്യ റഷ്യയിൽ നിന്നും എണ്ണ വാങ്ങാൻ തീരുമാനിച്ചത്. ഇന്ത്യയുടെ മൊത്തം ഉപഭോഗവുമായി താരതമ്യപ്പെടുത്തുമ്പോൾ റഷ്യയിൽ നിന്നുള്ള ഊർജ്ജം വാങ്ങുന്നത് വളരെ കുറവാണെന്ന ന്യായമാണ് ഇന്ത്യ മുന്നോട്ട് വച്ചത്. എന്നാൽ കണക്കുകൾ പരിശോധിക്കുമ്പോൾ ഗൾഫ് മേഖലയ്ക്ക് പുറത്ത് പുതിയ വലിയൊരു സാദ്ധ്യതയാണ് ഇന്ത്യ കണ്ടെത്തിയിരിക്കുന്നത്.

റഷ്യൻ ക്രൂഡ് ഓയിൽ അന്താരാഷ്ട്ര വിലയിൽ നിന്നും ബാരലിന് 30 ഡോളർ വരെ വിലക്കുറവിൽ വാങ്ങാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. ഇത് ഇന്ത്യൻ എണ്ണ കമ്പനികൾ പരമാവധി മുതലാക്കിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.