
തിരുവനന്തപുരം: തനിക്കെതിരായ സ്വപ്നയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി കെ ടി ജലീൽ എംഎൽഎ. മാധവ വാര്യരെ സ്വപ്ന വലിച്ചിഴയ്ക്കാൻ കാരണം അദ്ദേഹത്തിന് എച്ച്‌ആർഡിഎസുമായുള്ള തർക്കമാണെന്ന് ജലീൽ പറഞ്ഞു. തിരുനാവായക്കാരനായ മാധവ വാര്യർ മുംബയ് കേന്ദ്രീകരിച്ചുള്ള ഒരു വ്യവസായിയാണെന്നും കുറച്ചുനാളായി അദ്ദേഹത്തെ അറിയാമെന്നും സുഹൃദ് ബന്ധമുണ്ട് അതിനപ്പുറം ഒന്നുമില്ലെന്നും ജലീൽ വ്യക്തമാക്കി.
ഒരു ബാലമന്ദിരം വാര്യർ ഫൗണ്ടേഷൻ നടത്തുന്നുണ്ട്. വിവിധ ചടങ്ങുകൾക്കായി താൻ അവിടെ പോകാറുണ്ട്. സമദാനി എം പിയും വഹാബ് എം പിയും സുരേഷ് ഗോപി എം പിയും അവിടെ നടന്ന പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഒരു രൂപയുടെ സാമ്പത്തിക ഇടപാടും മാധവ വാര്യരുമായി തനിക്കില്ല. ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ ഒരു ചായ കുടിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മാധവ വാര്യർ ജലീലിന്റെ ബിനാമിയാണെന്ന സ്വപ്ന സുരേഷിന്റെ ആരോപണത്തിൽ മറുപടിയായി അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഷാർജ സുൽത്താന് ഡിലിറ്റ് കൊടുക്കാൻ മുൻകയ്യെടുത്തത് ജലീലാണ് എന്ന ആരോപണത്തിനും അദ്ദേഹം മറുപടി നൽകി. 2014 ലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി, പണ്ഡിതനും ഗ്രന്ഥകാരനും ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ പിതാവുമായ സുൽത്താന് ഡിലിറ്റ് നൽകാൻ തീരുമാനിച്ചത്. അന്ന് പി കെ അബ്ദുറബ്ബാണ് വിദ്യാഭ്യാസ മന്ത്രി. പ്രസ്തുത തീരുമാനമെടുത്ത യു ഡി എഫ് നിയോഗിച്ച അന്നത്തെ വൈസ് ചാൻസലർ ഡോ അബ്ദുസ്സലാം ഇപ്പോൾ ബി ജെ പിയിലാണ്. സംശയമുള്ളവർക്ക് അദ്ദേഹത്തോട് ചോദിച്ച് നിവാരണം വരുത്താമെന്നും അദ്ദേഹം കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
ആരോപണം: മാധവ വാര്യർ എൻ്റെ ബിനാമിയാണ്.
മറുപടി: അതുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം ഏത് ഏജൻസിയാണെങ്കിലും നടത്തട്ടെ. എനിക്ക് മാധവ വാര്യറുമായി സൗഹൃദം മാത്രം. അദ്ദേഹം എൻ്റെ നാട്ടിനടുത്തുള്ള തിരുനാവായ സ്വദേശിയാണ്. അവിടെ ഒരു ബാലമന്ദിരം വാര്യർ ഫൗണ്ടേഷൻ നടത്തുന്നു. വിവിധ ചടങ്ങുകൾക്കായി ഞാൻ അവിടെ പോകാറുണ്ട്. സമദാനി എം.പിയും വഹാബ് എം.പിയും സുരേഷ് ഗോപി എം.പിയും അവിടെ നടന്ന പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഒരു രൂപയുടെ സാമ്പത്തിക ഇടപാടും മാധവ വാര്യരുമായി എനിക്കില്ല. ചടങ്ങിൽ പങ്കെടുക്കാൻ പോയപ്പോൾ ഒരു ചായ കുടിച്ചിട്ടുണ്ട്.
ആരോപണം: ഷാർജ സുൽത്താന് ഡിലിറ്റ് കൊടുക്കാൻ ഞാനാണ് മുൻകയ്യെടുത്തത്.
മറുപടി: 2014 ലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി, പണ്ഡിതനും ഗ്രന്ഥകാരനും ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവത്തിൻ്റെ പിതാവുമായ സുൽത്താന് ഡിലിറ്റ് നൽകാൻ തീരുമാനിച്ചത്. അന്ന് പി.കെ അബ്ദുറബ്ബാണ് വിദ്യാഭ്യാസ മന്ത്രി. പ്രസ്തുത തീരുമാനമെടുത്ത യു.ഡി.എഫ് നിയോഗിച്ച അന്നത്തെ വൈസ് ചാൻസലർ ഡോ. അബ്ദുസ്സലാം ഇപ്പോൾ ബി.ജെ.പിയിലാണ്. സംശയമുള്ളവർക്ക് അദ്ദേഹത്തോട് ചോദിച്ച് നിവാരണം വരുത്താം.