
തിരുവനന്തപുരം : സർക്കാരിനെതിരെ ഫേസ്‌ബുക്കിൽ വിമർശന പോസ്റ്റിട്ടതിന്റെ പേരിൽ നടൻ ഹരീഷ് പേരടിയെ പുരോഗമന കലാസാഹിത്യസംഘത്തിന്റെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്ന് വിലക്കി. പുകസ കോഴിക്കോട് ഘടകം സംഘടിപ്പിച്ച ശാന്തൻ അനുസ്മരണം ഉദ്ഘാടനം ചെയ്യുന്നതിൽ നിന്നാണ് വിലക്കെന്ന് ഹരീഷ് പേരടി ഫേസ്‌ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ ചൂണ്ടിക്കാട്ടി.
കോയമ്പത്തൂരിലെ ലൊക്കേഷനിൽ നിന്ന് അനുവാദം ചോദിച്ച് പുകസയുടെ സംഘാടനത്തിലുള്ള ശാന്തനോർമ്മ എന്ന പരിപാടിയിൽ പങ്കെടുക്കാൻ എറണാകുളത്തെ വസതിയിലെത്തിയതായിരുന്നു ഹരീഷ്. ഇന്ന് രാവിലെ ഭാര്യയുമൊത്ത് കോഴിക്കോട്ടേക്കുള്ള .യാത്രയ്ക്കിടെ സംഘാടകർ വിളിച്ച് പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന് പറഞ്ഞതായി ഹരീഷ് വ്യക്തമാക്കുന്നു. ഇന്ന് വൈകിട്ട് അഞ്ചിന് കോഴിക്കോട് ടൗൺ ഹാളിൽ വച്ചായിരുന്നു പരിപാടി.
ഹരീഷ് പേരടിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്
ശാന്താ ഞാൻ ഇന്നലെ കോയമ്പത്തൂരിലെ ലോക്കേഷനിൽ നിന്ന് അനുവാദം ചോദിച്ച് പു.കാ.സ യുടെ സംഘാടനത്തിലുള്ള നിന്റെ ഓർമ്മയിൽ പങ്കെടുക്കാൻ എറണാകുളത്തെ വീട്ടിലെത്തി..ഇന്നലെ രാത്രിയും സംഘാടകർ എന്നെ വിളിച്ച് സമയം ഉറപ്പിച്ചു...ഇന്ന് രാവിലെ ഞാൻ ബിന്ദുവിനേയും കൂട്ടി കോഴിക്കോട്ടേക്ക് പുറപ്പെട്ടു...പാതി വഴിയിൽവെച്ച് സംഘാടകരുടെ ഫോൺ വന്നു...പ്രത്യേക രാഷ്ട്രിയ സാഹചര്യത്തിൽ ഹരീഷ് ഈ പരിപാടിയിൽ പങ്കെടുക്കാതിരിക്കുന്നതാണ് നല്ലത് എന്ന സ്നേഹം പൊതിഞ്ഞ വാക്കുകളിൽ ...നിന്റെ ഓർമ്മകളുടെ സംഗമത്തിൽ ഞാൻ ഒരു തടസ്സമാണെങ്കിൽ അതിൽ നിന്ന് മാറി നിൽക്കുകയെന്നതാണ് എനിക്ക് നിനക്ക് തരാനുള്ള ഏറ്റവും വലിയ സ്നേഹവും..അതുകൊണ്ട് ഞാൻ മാറി നിന്നു ...ഇത് ആരെയും കുറ്റപ്പെടുത്തുന്നതല്ല... ഇതാണ് സത്യം...പിന്നെ നിന്നെയോർക്കാൻ എനിക്ക് ഒരു സംഘടനയുടെയും സൗജന്യം ആവിശ്യമില്ലല്ലോ..."ദാമേട്ടാ സത്യങ്ങൾ വിളിച്ചു പറയാൻ എനിക്കെന്റെ ചൂണ്ടുവിരൽ വേണം"നാടകം-പെരുംകൊല്ലൻ