
കണ്ണൂര്‍ : പയ്യന്നൂരിലെ പാർട്ടി ഫണ്ട് തിരിമറിയിൽ കൂട്ട അച്ചടക്ക നടപടി സ്വീകരിച്ച് സി.പി.എം. എം.എൽ.എ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് നടപടിയെടുത്തത്. പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെ കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ജില്ലാകമ്മിറ്റിയിലേക്ക് തരം താഴ്‌ത്തി. ഏരിയാ കമ്മിറ്റി അംഗങ്ങളായ കെ.കെ.ഗംഗാധരൻ, ടി.വിശ്വനാഥൻ എന്നിവരെ കീഴ്‌ക്കമ്മിറ്റിയിലേക്ക് തരംതാഴ്‌ത്തി. പരാതിയുമായി രംഗത്തെത്തിയ ഏരിയാ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെയും ചുമതലയിൽ നിന്ന് ഒഴിവാക്കി. സംസ്ഥാന കമ്മിറ്റിയംഗം ടി.വി. രാജേഷിന് പകരം ചുമതല നൽകി. മൂന്ന് അംഗങ്ങൾക്ക് പരസ്യശാസനയുണ്ടെന്നും സൂചനയുണ്ട്. തട്ടിപ്പ് വിവരം പുറത്തുവന്നതോടെയാണ് നടപടി
2021ലെ നിയമസഭ തിരഞ്ഞെടുപ്പ് ഫണ്ട്, ഏരിയാ കമ്മറ്റി ഓഫീസ് കെട്ടിട നിർമ്മാണ ഫണ്ട്, ധനരാജ് രക്തസാക്ഷി സഹായ ഫണ്ട് എന്നിവയിലെ പണം തിരിമറി നടത്തി എന്നാണ് ഉയർന്ന ആരോപണം. കെട്ടിട നിർമ്മാണ ഫണ്ടിൽ 80 ലക്ഷം തിരിമറി നടത്തിയെന്ന പരാതിയിൽ ഏരിയാ കമ്മറ്റി വച്ച മൂന്നംഗ ഉപസമിതിയാണ് റിപ്പോർട്ട് നൽകിയത്. തിരഞ്ഞെടുപ്പ് ഫണ്ടിൽ കൃത്രിമ രസീതുണ്ടാക്കി അറുപത് ലക്ഷം തട്ടിയെന്ന ആരോപണം സി.പി.എം സംസ്ഥാന സമിതി അംഗം ടി.വി.രാജേഷ്, പി.വി.ഗോപിനാഥ് എന്നിവരാണ് അന്വേഷിച്ച് റിപ്പോർട്ട് നൽകിയത്.
സ്ഥാനാര്‍ത്ഥി എന്ന നിലയിലും പാര്‍ട്ടിയുടെ മുതിര്‍ന്ന അംഗം എന്ന നിലയിലും ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ ജാഗ്രത പുലര്‍ത്തിയില്ല എന്ന കാരണത്തിലാണ് മധുസൂദനന്‍ എം.എല്‍.എക്കെതിരെ നടപടി എടുത്തത്. എം.വി. ജയരാജനടക്കം പങ്കെടുത്ത യോഗത്തിലാണ് നേതാക്കൾക്കെതിരായ അച്ചടക്ക നടപടിയിലെ തീരുമാനമുണ്ടായത്.