
കൊച്ചി: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സോളാർ കേസിലെ പ്രതി സരിത എസ് നായർ സമർപ്പിച്ച ഹർജി കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്.
രഹസ്യമൊഴിയുടെ പകർപ്പ് അന്വേഷണ ഏജൻസിക്ക് മാത്രമേ നൽകാൻ സാധിക്കൂവെന്നും കോടതി അറിയിച്ചു. സ്വപ്നയുടെ രഹസ്യമൊഴിയിൽ തനിക്കെതിരെ പരാമർശമുണ്ടെന്നും അതിനാൽ മൊഴിയുടെ പകർപ്പ് വേണമെന്നുമായിരുന്നു സരിതയുടെ ഹർജിയിൽ ഉണ്ടായിരുന്നത്.
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനെതിരായ ആരോപണങ്ങൾക്ക് പിന്നിൽ ഒരു രാഷ്ട്രീയ പാർട്ടിയാണെന്ന് സരിത ആരോപിച്ചു. മുഖ്യമന്ത്രിയെ അനാവശ്യമായി വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുകയാണെന്നും സ്വപ്നയുടെ കൈയിൽ തെളിവുകളൊന്നുമില്ലെന്നും അവർ കൂട്ടിച്ചേർത്തു.