death

തിരുവനന്തപുരം: അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെത്തുടർന്ന് വൃക്ക രോഗി മരിച്ചതായി ആരോപണം. കാരക്കോണം സ്വദേശി സുരേഷ് കുമാർ (62) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിനെതിരെയാണ് ആരോപണം.

നാല് മണിക്കൂറോളം വൈകി ശസ്ത്രക്രിയ നടത്തിയെന്നാണ് പരാതി. ഇന്നലെ വൈകിട്ടാണ് കൊച്ചിയിൽ നിന്ന് വൃക്ക എത്തിച്ചത്. യാത്ര വൈകിയിട്ടില്ലെന്നും ആംബുലൻസ് 5.30 ഓടെ ആശുപത്രിയിലെത്തിയെന്നും ആംബുലൻസ് ഡ്രൈവർ പ്രതികരിച്ചു.

വീഴ്ച പറ്റിയിട്ടില്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ നൽകുന്ന വിശദീകരണം. രോഗിയുടെ ആരോഗ്യ നില അതീവ ഗുരുതരമായിരുന്നു. വീട്ടിൽ നിന്നാണ് രോഗി വന്നത്. ഇതിലാണ് കാലതാമസം വന്നത്. എട്ടുമണിയോടെ ശസ്ത്രക്രിയ തുടങ്ങിയെന്ന് അധികൃതർ പറഞ്ഞു.

സംഭവത്തിൽ ആരോഗ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു

മെഡിക്കൽ കോളേജില്‍ അവയവം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വൈകിയെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അന്വേഷണത്തിന് ഉത്തരവിട്ടു. അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. വീഴ്ച വരുത്തിയവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. സംഭവവുമായി ബന്ധപ്പെട്ട് ഉന്നതതല യോഗം അടിയന്തരമായി ഉടന്‍ തന്നെ വിളിച്ചു ചേര്‍ക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.