padmaja-venugopal

തൃശൂർ: രാഹുൽ ഗാന്ധിയെ ഇഡിയ്ക്ക് ഒരു ചുക്കും ചെയ്യാൻ കഴിയില്ലെന്നും ഇന്ത്യൻ രാഷ്ട്രീയത്തിലെ മിസ്റ്റർ ക്ളീൻ ആയ രാഹുലിനെ നാല് ദിവസമായി ചോദ്യം ചെയ്തിട്ടും ഇഡിയ്ക്ക് ഒരു കൃത്രിമവും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും കോൺഗ്രസ് നേതാവ് പത്മജ വേണുഗോപാൽ. അഞ്ചാം ദിവസമായ ഇന്ന് വീണ്ടും ചോദ്യം ചെയ്യുകയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകനെ പത്ത് മിനിട്ട് ചോദ്യം ചെയ്താൽ ജയിലിൽ അടയ്ക്കാനുള്ള വകുപ്പ് ഇഡിയ്ക്ക് ലഭിക്കുമെന്നും പത്മജ പറഞ്ഞു.

'നാഷണൽ ഹെറാൾഡ് സാമ്പത്തികമായി തകർന്നപ്പോൾ അതിന്റെ തുടർനടത്തിപ്പ് സോണിയാ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും നേതൃത്വത്തിൽ രൂപീകരിച്ച കമ്പനി ഏറ്റെടുക്കുകയായിരുന്നു. കോൺഗ്രസുകാർക്ക് ഇതിൽ പരാതിയില്ല. പരാതിക്കാരൻ ബിജെപി പ്രവർത്തകനായ സുബ്രഹ്മണ്യൻ സ്വാമിയാണ്. പരാതി ചില സാങ്കേതിക നിയമ പ്രശ്നങ്ങളുടെ പേരിലാണ്. ഇതിൽ കഴമ്പില്ലെന്ന് കണ്ട് 2016ൽ ഇഡ‌ി സോണിയയെയും രാഹുലിനെയും കുറ്റവിമുക്തരാക്കി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇപ്പോൾ കോൺഗ്രസിനെ തകർക്കാൻ വേണ്ടി മോദി സർക്കാർ കേസ് വീണ്ടും ആയുധമാക്കുകയാണ്.

സോണിയയുടെയും രാഹുലിന്റെയും നേതൃത്വത്തിൽ രൂപീകരിച്ച കമ്പനി 'നോട്ട് ഫോർ പ്രോഫിറ്റ്' വിഭാഗത്തിൽപ്പെടുന്നതാണ്. ഈ കമ്പനി ഉടമകൾക്ക് ഇതിൽ നിന്ന് ലാഭമെടുക്കാനോ വിൽക്കാനോ കഴിയില്ല. ചുരുക്കിപ്പറഞ്ഞാൽ സോണിയയും രാഹുലും പാർട്ടിയ്ക്ക് വേണ്ടി വലിയ ബാദ്ധ്യത ഏറ്റെടുക്കുകയായിരുന്നു.

മോദിയുടെ ദുർഭരണത്തിനെതിരെ ധീരമായി പോരാടുന്ന സോണിയയെയും പ്രിയങ്കയെയും രാഹുലിനെയും നരേന്ദ്ര മോദിയും ബിജെപിയും ഭയക്കുകയാണ്. മോദിയുടെയും കൂട്ടാളികളുടെയും പ്രതികാര രാഷ്ട്രീയ വേട്ടയാടലിനെ കോൺഗ്രസ് ഒറ്റക്കെട്ടായി നേരിടും' പത്മജ വേണുഗോപാൽ വ്യക്തമാക്കി.