bike-race

തിരുവനന്തപുരം: വിഴിഞ്ഞം ബൈപ്പാസിൽ ബൈക്ക് റേസിംഗിനിടെ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർ മരിക്കാനിടയായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ നിരത്തിലെ മത്സരയോട്ടത്തിന് കടിഞ്ഞാണിടാൻ തീരുമാനം. ഇതിനായി ഓപ്പറേഷൻ റേസ് എന്ന് പേരിലുള്ള പ്രത്യേക പരിശാധനകൾക്ക് നാളെ തുടക്കമാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ ഉദ്യോഗസ്ഥർക്ക് നി‌ർദ്ദേശം നൽകിയതായി മന്ത്രി അറിയിച്ചു. രണ്ടാഴ്ചത്തേക്കാണ് ഓപ്പറേഷൻ റേസിന്റെ കാലാവധി. ഈ സമയത്ത് അമിതവേഗത്തിനും മത്സരയോട്ടത്തിനും പിടിയിലാകുന്ന വാഹനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. ഇതിനൊപ്പം വാഹനം ഓടിച്ചിരുന്ന വ്യക്തിയുടെ ലൈസൻസും അസാധുവാക്കും.പരിശോധനാ വേളയിൽ നിർത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ ഈടാക്കുകയും ചെയ്യുമെന്ന് മന്ത്രി അറിയിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

ഇരുചക്രവാഹനങ്ങളുടെ പൊതുനിരത്തിലെ മത്സരയോട്ടത്തിനെതിരെ കർശന നടപടി സ്വീകരിക്കുവാൻ മോട്ടോർ വാഹന വകുപ്പിന് നിർദ്ദേശം നൽകി. പ്രത്യേക സൗകര്യങ്ങളുള്ള റേസ് ട്രാക്കിൽ ന!*!ടത്തേണ്ട മോട്ടോർ റേസ് സാധാരണ റോഡിൽ നടത്തി യുവാക്കൾ അപകടത്തിൽപ്പെട്ട് മരണമടയുന്നത് അടുത്ത കാലത്ത് വർദ്ധിച്ച് വരുന്നതിനെ തുടർന്നാണ് നിർദ്ദേശം നൽകിയത്. ചെറുപ്പക്കാരുടെ അപക്വമായ നടപടിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുവാൻ രണ്ടാഴ്ച നീണ്ട് നിൽക്കുന്ന 'ഓപ്പറേഷൻ റേസ്' എന്ന പേരിലുള്ള കർശന പരിശോധന ബുധനാഴ്ച ആരംഭിക്കും. രൂപമാറ്റം വരുത്തിയും അമിതവേഗത്തിൽ ഓടിച്ചും നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഓടിക്കുന്ന ആളിന്റെ ലൈസൻസും റദ്ദാക്കുകയും പിഴ ഈടാക്കുകയും ചെയ്യും. പരിശോധനാ വേളയിൽ നിർത്താതെ പോകുന്ന വാഹന ഉടമകളുടെ വിലാസത്തിലെത്തി പിഴ ഈടാക്കും