uddhav-thackeray

മുംബയ്: മഹാരാഷ്ട്രയിൽ രാഷ്ട്രീയ പ്രതിസന്ധി മുറുകുന്നതിനിടെ വിമത നേതാവ് ഏകനാഥ് ഷിൻഡയെയും ബിജെപിയെയും വെല്ലുവിളിച്ച് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. സാധാരണക്കാരായ ശിവസേനാ പ്രവർത്തകരാണ് തന്റെ സമ്പത്തെന്നും അവർ കൂടെയുള്ളിടത്തോളം കാലം വിമർശനങ്ങളെ ഭയക്കില്ലെന്നും താക്കറെ പറഞ്ഞു. പാർട്ടിയുമായി സഹകരിക്കുന്നവരുമായി നടത്തിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

'ശിവസേനയെ സ്വന്തം ആളുകൾ തന്നെ ചതിച്ചു. നിങ്ങളിൽ പലരും അർഹരാണെന്നിരിക്കെ ഈ വിമതർക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നമ്മൾ ടിക്കറ്റ് നൽകി. നിങ്ങളുടെ കഠിനാധ്വാനം കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട ശേഷം ഇവർ അസ്വസ്ഥതകൾ പ്രകടിപ്പിക്കുകയാണ്. എന്നാൽ ഈ നിർണായക സമയത്ത് നിങ്ങൾ പാർട്ടിയ്‌ക്കൊപ്പം നിൽക്കുന്നു. നിങ്ങളോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല'- പ്രവർത്തകർക്ക് നന്ദി അർപ്പിച്ച് താക്കറെ പറഞ്ഞു.

'സഖ്യകക്ഷികളുമായി സംബന്ധിച്ച പരാതികളിൽ ശ്രദ്ധിക്കാൻ ഞാൻ ഷിൻഡെയോട് ആവശ്യപ്പെട്ടിരുന്നു. സേന ബിജെപിയുമായി കൈകോർക്കണമെന്ന് നിയമസഭാംഗങ്ങൾ സമ്മർദ്ദം ചെലുത്തുന്നതായി അദ്ദേഹം പറഞ്ഞിരുന്നു. അവരുമായി ചർച്ച നടത്താൻ അവരെ എത്തിക്കണമെന്ന് ഞാൻ പറഞ്ഞു. എന്നാൽ ബിജെപി നമ്മളോട് വളരെ മോശമായാണ് പെരുമാറിയത്. നമ്മുടെ വാഗ്ദാനങ്ങളെ മാനിച്ചില്ല. വിമതരിൽ പലർക്കും കേസുകളുണ്ട്. അവ‌ർ ബിജെപിയോട് ചേർന്നു നിന്നാൽ കേസിൽ നിന്ന് ഒഴിയാൻ സാധിക്കും. എന്നാൽ ശിവസേനയിൽ നിന്നാൽ ജയിലിൽ പോകേണ്ടിവരും.'- താക്കറെ പറഞ്ഞു.

നിങ്ങൾക്ക് മുഖ്യമന്ത്രിയാകണമെങ്കിൽ ബിജെപിയോടൊപ്പം പോകാം. എന്നാൽ നിങ്ങൾക്ക് ഉപമുഖ്യമന്ത്രിയാകണമെന്നുണ്ടായിരുന്നെങ്കിൽ തന്നോട് പറയാമായിരുന്നെന്ന് ഷിൻഡെയെ പരാമർശിച്ചുകൊണ്ട് താക്കറെ പറഞ്ഞു. നിങ്ങൾ തിരഞ്ഞെടുക്കപ്പെട്ടവരെ കൊണ്ടുപോയി. എന്നാൽ അവരെ തിരഞ്ഞെടുത്തവരെ കൊണ്ടുപോകാൻ ധൈര്യമുണ്ടെങ്കിൽ ശ്രമിക്കൂവെന്നും ഷിൻഡയെയും ബിജെപിയെയും വെല്ലുവിളിച്ചുകൊണ്ട് താക്കറെ പറഞ്ഞു.

'പാർട്ടിയെ മുന്നോട്ട് നയിക്കാൻ എനിക്ക് കഴിവില്ലെന്ന് പ്രവർത്തകർ പറഞ്ഞാൽ പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജിവയ്ക്കാൻ തയ്യാറാണ്. ശിവസേന ഒരു പ്രത്യയശാസ്ത്രമാണ്. ഹിന്ദു വോട്ടുകൾ മറ്റാരുമായും പങ്കിടാതിരിക്കാൻ ആ പ്രത്യയശാസ്ത്രത്തെ തകർക്കാനാണ് ബിജെപി ശ്രമിക്കുന്നത്. അടുത്ത തിരഞ്ഞെടുപ്പ് വിജയിക്കാൻ വിമതർക്കാവില്ല. വിമതർ സർക്കാർ രൂപീകരിച്ചാലും അത് ദീർഘകാലം തുടർന്നു പോകില്ല. പോകാനുള്ളവർക്ക് പോകാം. ഞാൻ പുതിയ സേനയെ രൂപീകരിക്കും'- ഉദ്ധവ് താക്കറെ വ്യക്തമാക്കി.