kk

മുംബയ്: ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജരേഖ ചമച്ച കേസിൽ സാമൂഹ്യപ്രവർത്തക ടീസ്റ്റ സെതൽവാദിനെ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് കസ്റ്റഡിയിലെടുത്തു. ഉച്ചയോടെ മുംബയിലെ വീട്ടിൽ നിന്ന് ടീസ്റ്റയെ കസ്റ്റഡിയിലെടുത്ത എ.ടി.എസ് അവരെ സാന്താക്രൂസ് പൊലീസ് സ്റ്റേഷനിലെത്തിച്ച ശേഷം അഹമ്മദാബാദിലേക്ക് കൊണ്ടുപോയി.

വ്യാജരേഖ ചമയ്ക്കൽ,​ വ്യാജരേഖയോ ഇലക്ട്രോണിക് രേഖയോ യഥാർത്ഥമായി ഉപയോഗിക്കൽ എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത് എന്ന് ടീസ്റ്റയുടെ അഭിഭാഷകൻ പറഞ്ഞു. നേരത്തെ ടീസ്റ്റയുടെ എൻ.ജി.ഒയുമായി ബന്ധപ്പെട്ട വിദേശഫണ്ട് കേസിൽ ചോദ്യം ചെയ്യാനാണ് ടീസ്റ്റയെ കസ്റ്റഡിയിലെടുത്തതെന്ന് റിപ്പോർട്ടുണ്ടായിരുന്നു.

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് ടീസ്റ്റയുടെ എൻ.ജി.ഒ അടിസ്ഥാന രഹിതമായ വിവരങ്ങൾ പൊലീസിന് നൽകിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന് മണിക്കൂറുകൾക്കകമാണ് ടീസ്റ്റയെ കസ്റ്റഡിയിൽ എടുത്തത്.