swapna-suresh

കൊച്ചി: ഡോളർകടത്ത് കേസിൽ കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് കോടതിയെ സമീപിക്കുന്നു. രഹസ്യമൊഴി ഇഡിയ്ക്ക് കൈമാറുന്നതിനെ കസ്റ്റംസ് എതിർത്ത സാഹചര്യത്തിലാണ് സ്വപ്ന കോടതിയെ സമീപിക്കുന്നത്.

രഹസ്യമൊഴി മറ്റൊരു അന്വേഷണ ഏജൻസിയ്ക്ക് നൽകുന്നതിനെ എതിർക്കുന്ന കസ്റ്റംസ് നിലപാടിൽ ദുരൂഹത ആരോപിച്ചാണ് സ്വപ്നയുടെ നീക്കം. രഹസ്യമൊഴി നൽകിയയാൾ പകർപ്പാവശ്യപ്പെട്ടാൽ കോടതിയ്ക്ക് നിഷേധിക്കാനാവില്ല. കേസിൽ കസ്റ്റംസ് അന്വേഷണം ഇഴഞ്ഞുനീങ്ങുന്നതിൽ രാഷ്ട്രീയ ഇടപെടലുണ്ടെന്ന ആക്ഷേപം ഉയർന്നതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് സ്വപ്ന രഹസ്യമൊഴി ആവശ്യപ്പെടുന്നത്.

രഹസ്യമൊഴി ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ അപേക്ഷ കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റകൃത്യ കോടതി തള്ളിയിരുന്നു. ഡോളർ കടത്തുക്കേസിൽ അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിൽ സ്വപ്നയുടെ രഹസ്യമൊഴി ഇ ഡിക്ക് നൽകാൻ സാധിക്കില്ലെന്നായിരുന്നു കോടതി ഉത്തരവിട്ടത്. രഹസ്യമൊഴി നൽകുന്നതിനെ അന്വേഷണ ഏജൻസിയായ കസ്റ്റംസ് എതിർത്തിരുന്നു.

രഹസ്യമൊഴി നൽകുന്നത് സംബന്ധിച്ച സുപ്രീംകോടതിയുടെ ഉത്തരവാണ് കസ്റ്റംസ് കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. അന്വേഷണം പൂർത്തിയാകാത്ത കേസുകളിൽ രഹസ്യമൊഴി മറ്റൊരു അന്വേഷണ ഏജൻസിക്ക് നൽകരുതെന്നാണ് സുപ്രീംകോടതി ഉത്തരവിൽ പറയുന്നതെന്ന് കസ്റ്റംസ് വാദിച്ചു. ഇത് കണക്കിലെടുത്തായിരുന്നു പ്രത്യേക കോടതിയുടെ ഉത്തരവ്.

സ്വപ്നയുടെ രഹസ്യമൊഴികളിൽ വൈരുദ്ധ്യമുണ്ടെന്ന് സിപിഎം നേതാക്കൾ പരസ്യമായി പ്രതികരിച്ചിരുന്നു. ഇക്കാര്യങ്ങളും കോടതിയുടെ ശ്രദ്ധയിൽ കൊണ്ടുവരും. അഭിഭാഷകരുമായി ചർച്ച നടത്തിയതിനുശേഷം അടുത്ത ദിവസം കോടതിയിൽ അപേക്ഷ സമർപ്പിക്കാനാണ് സ്വപ്ന ഒരുങ്ങുന്നത്.