
കേരളമുൾപ്പടെയുള്ള ചില സംസ്ഥാനങ്ങൾ കടക്കെണിയിലേക്ക് നീങ്ങുന്നു എന്ന റിസർവ് ബാങ്ക് മുന്നറിയിപ്പ് ഏറെ ചർച്ചയായിരുന്നു. എന്നാൽ ഈ റിപ്പോർട്ടിനെ തള്ളുകയാണ് മുൻ ധനമന്ത്രി തോമസ് ഐസക്. സംസ്ഥാന സർക്കാർ സ്വീകരിക്കുന്ന സാമ്പത്തിക ഉത്തേജക നടപടികളും കിഫ്ബിയുടെ ഭീമമായ നിക്ഷേപവും മൂലം കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിക്കുന്നതിനാൽ സാമ്പത്തിക നില മെച്ചപ്പെടുമെന്നാണ് അദ്ദേഹത്തിന്റെ വാദം. ഫേസ്ബുക്ക് പോസ്റ്റിലാണ് കണക്കുകൾ നിരത്തി തോമസ് ഐസക് തന്റെ നിലപാടുകൾ വിശദീകരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
2026-27 ആകുമ്പോൾ കേരളത്തിന്റെ കടം ജിഡിപിയുടെ എത്ര ശതമാനം വരും? ഇപ്പോൾ അവതരിപ്പിക്കുന്ന കേരള ബജറ്റ് പ്രകാരം 2022-23-ലായിരിക്കും ഇത് ഏറ്റവും ഉയർന്ന തോതിൽ വരിക. 37.18 അതുകഴിഞ്ഞാൽ കടത്തോത് കുറഞ്ഞുവരും. 2024-25-ൽ അത് 35.7 ശതമാനമേ വരൂ.
എന്നാൽ എന്റെ കണക്കുകൂട്ടൽ 2024-25 ആകുമ്പോഴേക്കും അത് 32-33 ശതമാനമായി താഴുമെന്നാണ്. കാരണം ബജറ്റ് രേഖയിലെ അനുമാനം ധനക്കമ്മി 3.5 ശതമാനംവച്ച് തുടരുമെന്നുള്ളതാണ്. ഇതിനുള്ള ഒരു അവകാശവും സംസ്ഥാന സർക്കാരിന് ഉണ്ടാവില്ല. 3 ശതമാനത്തിന് അപ്പുറം വായ്പയെടുക്കാൻ കഴിയുകയില്ല.
എന്നാൽ റിസർവ്വ് ബാങ്കിന്റെ പഠനം പറയുന്നത് രാജസ്ഥാൻ, കേരളം, ബംഗാൾ എന്നിവയുടെ കടം 2026-27-ൽ ഈ സംസ്ഥാനങ്ങളുടെ ജിഡിപിയുടെ 35 ശതമാനത്തിൽ അധികം വരുമെന്നാണ്. ദൗർഭാഗ്യവശാൽ ഈ പ്രൊജക്ഷന്റെ അനുമാനങ്ങൾ പഠനത്തിൽ ലഭ്യമല്ല.
ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്സേഷൻ (ഗിഫ്റ്റ്) ആർബിഐ പഠനത്തിന്റെ ഒരു വിമർശന പ്രബന്ധം തയ്യാറാക്കുന്നുണ്ട്. അതിൽ അവർ കേരളത്തിന്റെ കടബാധ്യതയുടെ ഭാവി പ്രവണതകളെ പ്രവചിക്കുന്നുണ്ട്. 2001-22 കാലത്തെ പ്രവണതകളുടെ അടിസ്ഥാനത്തിലാണ് പ്രൊജക്ഷൻ. ഇതുസംബന്ധിച്ച ഗ്രാഫാണ് ചിത്രത്തിൽ നൽകിയിട്ടുള്ള കേരളത്തിന്റെ ജിഎസ്ഡിപി കോവിഡിനു മുമ്പ് ഉണ്ടായിരുന്നതിനേക്കാൾ താഴ്ന്ന നിലയിലേ വർദ്ധിക്കുന്നുള്ളൂ. എന്നിരുന്നാൽ തന്നെയും 3 ശതമാനം വീതം ഓരോ വർഷവും കടം വാങ്ങിക്കൊണ്ടിരുന്നാൽ 2026-27 ആകുമ്പോൾ കേരളത്തിന്റെ കടം ജിഡിപിയുടെ 30 ശതമാനമായി കുറയും. ഇതാണ് യാഥാർത്ഥ്യം. (ചിത്രത്തിന്റെ അവസാനമുള്ള ഭാവി രേഖയുടെ ഭാഗത്ത് നൽകിയിരിക്കുന്ന വ്യത്യസ്ത നിറങ്ങൾ കണക്കു കൂട്ടലിന്റെ confidence interval-നെയാണു സൂചിപ്പിക്കുന്നത്. നമ്മുടെ ആവശ്യത്തിന് കറുത്ത രേഖയെ പിന്തുടർന്നാൽ മതി).
ഗിഫ്റ്റിന്റെ ഇതേ പഠനത്തിൽ വിവിധ ആധികാരിക പഠനങ്ങളുടെ അടിസ്ഥാനത്തിൽ കേരളത്തിന്റെ കടം-ജിഡിപി തോതിൽ വന്ന മാറ്റങ്ങൾ നൽകുന്നുണ്ട്. 1997-98/2003-04 കാലത്ത് ഇത് 31.8 ശതമാനം ആയിരുന്നു. കേരളത്തിന്റെ റാങ്ക് ഏഴാമത്തേത് ആയിരുന്നു. 2004-05/2011-12 കാലത്ത് ഇത് 33.3 ശതമാനം ആയി ഉയർന്നു. കേരളത്തിന്റെ റാങ്ക് ഏഴായിതന്നെ തുടർന്നു. 2012-13/2015-26 കാലത്ത് ഇത് 31.5 ശതമാനം ആയി കുറഞ്ഞു. റാങ്ക് നാലാമത്തേത് ആയി. 2016-17/2019-20 കാലത്ത് വീണ്ടും 30.83 ശതമാനം ആയി കുറഞ്ഞു. റാങ്ക് ആറാമത്തേതായി. കോവിഡ് കാലത്ത് ഇത് കുത്തനെ ഉയർന്നു. 2026-27 ആകുമ്പോഴേക്കും ഇതു വീണ്ടും 30 ശതമാനമായി താഴും. (ഗിഫ്റ്റിന്റെ പഠനത്തിന്റെ അവസാനരൂപം അടുത്ത ദിവസങ്ങളിൽ ലഭ്യമാകും).
എന്തുകൊണ്ട് കടം-ജിഡിപി തോത് കുറയുമെന്നുള്ളത് ഒന്നുകൂടി വിശദീകരിക്കട്ടെ. കേരള സർക്കാർ സ്വീകരിക്കുന്ന സാമ്പത്തിക ഉത്തേജക നടപടികളും കിഫ്ബിയുടെ ഭീമമായ നിക്ഷേപവുംമൂലം കേരളത്തിന്റെ സാമ്പത്തിക വളർച്ചയുടെ വേഗത വർദ്ധിക്കും. അതേസമയം ഒരു കാരണവശാലും കേരളത്തിന് ഇനി 3 ശതമാനത്തിന് അപ്പുറം വായ്പയെടുക്കാൻ ആവില്ല. ഓഫ് ബജറ്റ് വായ്പയോ ട്രഷറി സേവിംഗ്സ് ബാങ്ക് വഴിയുള്ള വായ്പയോ ഇനി സാധ്യമല്ല. ഈ പശ്ചാത്തലത്തിൽ കടം-ജിഡിപി തോത് കുറയാതെ നിർവ്വാഹമില്ല. കേരളം മാത്രമല്ല ഇന്ത്യയിലെ ഒരു സംസ്ഥാനവും കടക്കെണിയിൽചെന്നു വീഴില്ല.