
തിരുവനന്തപുരം: പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ വിമാനത്താവളത്തിൽ എത്താതിരുന്നത് നരേന്ദ്ര മോദിയെ പേടിച്ചെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. സ്വർണ്ണക്കള്ളക്കടത്തു കേസ് ഒത്തുതീർപ്പിന്റെ ഭാഗമായി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സിപിഎം, മോദിക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാകുകയാണന്നും സുധാകരൻ ആരോപിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-
'പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥിയായ ശ്രീ. യശ്വന്ത് സിൻഹയെ യുഡിഎഫ് നേതാക്കൾ സ്വീകരിച്ചു. അദ്ദേഹത്തെ സ്വീകരിക്കാൻ ഇടതുപക്ഷത്തുനിന്നും ആരും വിമാനത്താവളത്തിലെത്താതിരുന്നത് ദുരൂഹമാണ് .
നരേന്ദ്രമോദിയെ പേടിച്ചാകാം പിണറായിയും കൂട്ടരും വിമാനത്താവളത്തിൽ എത്താതിരുന്നത്. സീതാറാം യെച്ചൂരി കൂടി ചേർന്നാണ് ഡൽഹിയിൽ യശ്വന്ത് സിൻഹക്ക് വേണ്ടി നോമിനേഷൻ കൊടുത്തത്. എന്നിട്ടും കേരളത്തിൽ സിപിഎമ്മിൽ നിന്നും ശ്രീ. യശ്വന്ത് സിൻഹയെ സ്വീകരിക്കാൻ ആരും വന്നില്ലയെന്നത് അത്ഭുതപ്പെടുത്തുന്നു. സ്വർണ്ണക്കള്ളക്കടത്തു കേസ് ഒത്തുതീർപ്പിന്റെ ഭാഗമായി രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ സിപിഎം, മോദിക്കൊപ്പം നിൽക്കുമെന്ന് വ്യക്തമാകുകയാണ്'.