d

പരപ്പനങ്ങാടി: 16 വർഷം മുമ്പ് രണ്ടു ദിവസങ്ങളിലായി സ്ത്രീകളുടെ മാലപൊട്ടിച്ച കേസിലെ പിടികിട്ടാപ്പുള്ളിയെ പരപ്പനങ്ങാടി പൊലീസ് അറസ്റ്റ് ചെയ്തു. 2006 ജനുവരി 26, ഫെബ്രുവരി 4 ദിവസങ്ങളിൽ വള്ളിക്കുന്ന് റെയിൽവേ സ്റ്റേഷൻ റോഡിൽ നടന്നു പോവുകയായിരുന്ന സ്ത്രീകളുടെ മാല ബൈക്കിലെത്തി പൊട്ടിച്ച കേസിലെ പ്രതി കോഴിക്കോട് ചക്കുംകടവ്, ചന്ദാലേരി പറമ്പ് വീട്ടിൽ ഹസ്സൻ കോയയുടെ മകൻ വെബ്ലി സലിം എന്നു വിളിക്കുന്ന സലിമിനെയാണ് ( 42) കോഴിക്കോട് കല്ലായിയിൽ നിന്നും അറസ്റ്റ്‌ചെയ്തത്. അരിയല്ലൂർ പുഴക്കൽ വീട്ടിൽ മോഹൻദാസിന്റെ ഭാര്യ പത്മിനിയുടെ നാല് പവൻ തൂക്കം വരുന്ന മാലയും പരപ്പനങ്ങാടി അലമ്പറ്റ് വീട്ടിൽ സത്യനാരായണന്റെ ഭാര്യ ഷീജയുടെ അഞ്ച് പവൻ തൂക്കം വരുന്ന മാലയും മോഷ്ടിച്ചതിന് 2006ൽ പരപ്പനങ്ങാടി പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ഈ കേസുകളിൽ ജാമ്യമെടുത്ത ശേഷം വിചാരണയ്ക്ക് കോടതിയിൽ ഹാജരാകാതിരുന്നതിനാൽ പ്രതിയെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്നു.

സലിമിനെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. പരപ്പനങ്ങാ​ടി എസ്.ഐ പ്രദീപ് കുമാർ, പൊലീസുകാരായ ബിജേഷ്, ഡാൻസാഫ് ടീമംഗങ്ങളായ ആൽബിൻ , അഭിമന്യു, വിപിൻ, സബറുദ്ദീൻ, ജിനേഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.