jagan

തൃത്താല: കുളത്തിൽ അടിഞ്ഞുകൂടിയ പായലിൽ കാൽ കുടുങ്ങി രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. പട്ടിത്തറ അരിക്കാട് ഒതളൂർ പുളിഞ്ചോട്ടിൽ തേവർ പറമ്പിൽ ശിവന്റെ മകൻ ജഗൻ (17), അരിക്കാട് ഒതളൂർ കൊമ്മാത്ര വളപ്പിൽ സുകുമാരൻെ മകൻ സായൂജ് (16) എന്നിവരാണ് മരിച്ചത്. കപ്പൂർ പഞ്ചായത്തിലെ കല്ലടത്തൂർ വലിയത്ര കുളത്തിൽ കൂട്ടുകാർക്കൊപ്പം നീന്തൽ പഠിക്കുമ്പോഴായിരുന്നു അപകടം. ഒരുമാസം മുമ്പാണ് ഇരുവരും നീന്തൽ പഠിക്കാൻ തുടങ്ങിയത്.

ഇരുവരും കല്ലടത്തൂർ ഗോഖലെ ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് വൺ, പ്ലസ്ടു വിദ്യാർത്ഥികളാണ്. ഇന്നലെ ഉച്ചയ്‌ക്ക് രണ്ട് മണിയോടെയാണ് സംഭവം. രാവിലെ കുമരനല്ലൂർ സ്‌കൂൾ ഗ്രൗണ്ടിൽ കളി കഴിഞ്ഞ് തിരിച്ച് വരുന്നതിനിടെ കൂട്ടുകാർക്കൊപ്പം നീന്തൽ പഠിക്കാൻ കുളത്തിലിറങ്ങിയതാണ് ഇരുവരും.

എട്ട് പേരടങ്ങുന്ന സംഘം നീന്തുന്നതിനിടെ ജഗനും സായൂജും പായലിൽ കുടുങ്ങിപോകുകയായിരുന്നു.

കൂട്ടുകാർ രക്ഷപ്പെടുത്താൽ ശ്രമം നടത്തിയെങ്കിലും ഇരുവരും മുങ്ങിപ്പോയി. കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തിയെങ്കിലും രക്ഷിക്കാനായില്ല. പട്ടാമ്പിയിൽ നിന്ന് അഗ്നിശമന സേന എത്തിയാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. പോസ്റ്റ്മോർട്ടം ഇന്ന് രാവിലെ പത്തിന് പട്ടാമ്പി ഗവ.ആശുപത്രിയിൽ നടക്കും. ജഗന്റെ മാതാവ് സുമിഷ.സഹോദരങ്ങൾ: സ്‌നേഹൻ, ദായാൽ. സായൂജിന്റെ മാതാവ് പ്രീന.സഹോദരി സുപ്രിയ.