t-sivadasamenon

കെമിസ്ട്രി അദ്ധ്യാപകനായിരുന്ന ടി.ശിവദാസമേനോന്റെ ജീവിത രസതന്ത്രം എക്കാലവും കമ്മ്യൂണിസമായിരുന്നു. അദ്ധ്യാപക പ്രസ്ഥാനത്തിലൂടെ സി.പി.എമ്മിന്റെ അമരത്തെത്തി എം.എൽ.എയും രണ്ടുതവണ മന്ത്രിയുമായി കേരള രാഷ്ട്രീയത്തിൽ തിളങ്ങിയ ടി.ശിവദാസമേനോൻ പാർട്ടി അണികളെ അച്ചടക്കത്തിന്റെ നല്ലപാഠങ്ങൾ പഠിപ്പിച്ച മാഷായിരുന്നു. '' പാർട്ടി വിരുദ്ധർക്ക് പാർട്ടിക്കകത്തല്ല പുറത്താണ് സ്ഥാനം, എത്ര വലിയ നേതാവായാലും പാർട്ടിക്ക് അതീതനല്ല, തെറ്റുകൾ പറ്റാം. പക്ഷേ, പാർട്ടി തിരുത്തിയാൽ പാർട്ടിക്കൊപ്പം വരണം, ചെങ്കൊടിക്കുമേൽ പറക്കാൻ ആർക്കും അധികാരമില്ല.'' എന്ന് നേതാക്കൾക്കെതിരെ പാർട്ടിവേദികളിൽ ആഞ്ഞടിച്ച ടി.ശിവദാസൻ യാത്രയാകുമ്പോൾ പാർട്ടിക്ക് നഷ്ടമാകുന്നത് ആദർശത്തിൽനിന്ന് വ്യതിചലിക്കാത്ത കമ്മ്യൂണിസ്റ്റുകാരനെയാണ്. അച്ചടക്കമുള്ള പാർട്ടി പ്രവർത്തകനെയാണ്.

90-ാം വയസിൽ ,​ മകളുടെ മഞ്ചേരിയിലെ ''നീതി'' വീട്ടിൽ വിശ്രമജീവിതം നയിച്ച് താനടക്കം ഭാഗമായ വള്ളുവനാടിന്റെ രാഷ്ട്രീയ പോരാട്ടങ്ങളെക്കുറിച്ച് പുസ്തകമെഴുതാൻ തയ്യാറെടുക്കുമ്പോഴാണ് വിയോഗം.

അദ്ധ്യാപകർക്കുവേണ്ടി സമരം ചെയ്താണ് രാഷ്ട്രീയപ്രവേശനം. മണ്ണാർക്കാട് കെ.ടി.എം ഹൈസ്കൂളിൽ അദ്ധ്യാപകനായിരിക്കെ എയ്ഡഡ് സ്കൂൾ അദ്ധ്യാപകർക്ക് സർക്കാർ ശമ്പളം നൽകണമെന്നാവശ്യപ്പെട്ടായിരുന്നു സമരം. തൃശ്ശൂർ മുല്ലശ്ശേരി സ്‌കൂളിൽ 24 അദ്ധ്യാപകരെ മാനേജർ പിരിച്ചുവിട്ടു. സ്‌കൂൾ മാനേജർമാർക്കുണ്ടായിരുന്ന അനിയന്ത്രിത അധികാരത്തിനെതിരെ ശിവദാസമേനോന്റെ നേതൃത്വത്തിൽ സമരം നടന്നു. അന്ന് വിദ്യാഭ്യാസമന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ 24 മണിക്കൂറിനകം പിരിച്ചുവിട്ടവരെ തിരിച്ചെടുക്കാൻ സർക്കാർ ഉത്തരവിട്ടു.

ആദ്യ തിരഞ്ഞെടുപ്പിൽ

അമ്മാവനെ തറപറ്റിച്ചു

മണ്ണാർക്കാട് കെ.ടി.എം സ്കൂളിൽ 1952ൽ അദ്ധ്യാപകനായി ജോലിക്കുകയറിയ ശിവദാസമേനോൻ 1956ൽ പ്രധാനാദ്ധ്യാപകനായി. 1986ൽ സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടം അമ്മാവനെതിരെയായിരുന്നു. 1965ൽ പഞ്ചായത്ത് ബോർഡ് തിരഞ്ഞെടുപ്പിലാണ് ടി.നാരായണൻകുട്ടി മേനോനെതിരെ ശിവദാസമേനോൻ മത്സരിച്ചതും വിജയിച്ചതും. പിന്നീട് 1987 മുതൽ മൂന്നുതവണ മലമ്പുഴ മണ്ഡലത്തെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തി. കേരളത്തെ ഞെട്ടിച്ച കല്ലുവാതുക്കൽ മദ്യദുരന്ത സമയത്ത് എക്സൈസ് മന്ത്രിയായിരുന്നു. മലബാർ മേഖലയിലെ വോൾട്ടേജ് ക്ഷാമത്തിനു പരിഹാരമുണ്ടാക്കിയതും കേരളത്തിലെ കള്ളുഷാപ്പുകൾ കുത്തക മുതലാളിമാരിൽ നിന്ന് സഹകരണസംഘങ്ങളെ ഏൽപിച്ച തീരുമാനവും അദ്ദേഹത്തിന്റെ ഭരണമികവ്.

പാർലമെന്ററി രംഗം വിട്ട് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് എത്തിയതോടെ എ.കെ.ജി സെന്ററിന്റെ ചുമതല ശിവദാസമേനോനായി. നിരവധി ജനകീയ പ്രക്ഷോഭങ്ങൾ, പൊലീസ് മർദ്ദനങ്ങൾ, തർക്കങ്ങൾ, വാഗ്വാദങ്ങൾ അങ്ങനെ ശിവദാസ മേനോൻ കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്നു.