 
പത്തനംതിട്ട : കാർ വാടകയ്‌ക്കെടുത്തശേഷം പണയം വച്ച് പണം വാങ്ങി പങ്കിട്ടെടുത്ത് തട്ടിപ്പു നടത്തിയ കേസിൽ മൂന്നുപേരെ കോയിപ്രം പൊലീസ് അറസ്റ്റ് ചെയ്തു. കുറ്റപ്പുഴ മുത്തൂർ കഷായത്ത് വീട്ടിൽ ഗോപു (27), പെരിങ്ങര കാരയ്ക്കൽ ചെരിപ്പേത്ത് ഇടുക്കിത്തറതുണ്ടിയിൽ അനീഷ് കുമാർ (26), മാവേലിക്കര തഴക്കര, കാർത്തിക വീട്ടിൽ സുജിത് 32) എന്നിവരെയാണ് എറണാകുളത്തു നിന്ന് അറസ്റ്റ് ചെയ്തത്. പുറമറ്റം വരിക്കാലപ്പള്ളിൽ വീട്ടിൽ അഖിൽ അജികുമാറിന്റെ അമ്മയുടെ ഉടമസ്ഥതയിലുള്ള വാഗണർ കാർ, കോയമ്പത്തൂരിൽ നിന്ന് മൊബൈൽ ഫോണിന്റെ സാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞ് ഒന്നാം പ്രതി ഗോപു മാർച്ച് നാലിനാണ് വാടകയ്ക്ക് കൊണ്ടുപോയത്. തുടർന്ന്, കാർ തിരികെ നൽകാതെ നാല് ലക്ഷം രൂപയുടെ നഷ്ടമുണ്ടാക്കി വിശ്വാസവഞ്ചന കാട്ടി എന്നതിന് കോയിപ്രം പൊലീസ് ഈമാസം ഒന്നിനാണ് കേസെടുത്തത്.
സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം ഊർജ്ജിതമാക്കിയിരുന്നു. വാഹനം കൊണ്ടുപോയ ഒന്നാം പ്രതിയുടെ ഫോണിന്റെ ടവർ ലൊക്കേഷൻ ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ ഇയാൾ എറണാകുളത്ത് ഉള്ളതായി വ്യക്തമായി. തുടർന്ന്, ഒന്നിന് രാത്രി മുനമ്പം ചെറായി കടപ്പുറത്തെ റിസോർട്ടിൽ നിന്ന് മൂന്നുപേരെയും പിടികൂടുകയായിരുന്നു. കൊല്ലം കുരീപ്പുഴയിലെ ഹർഷാദ് എന്നയാൾക്ക് കാർ പണയം വച്ചതായും കിട്ടിയ പണം മൂവരും പങ്കിട്ടെടുത്തതായും തെളിഞ്ഞു. കുറ്റം സമ്മതിച്ച പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. തിരുവല്ല ഡിവൈ.എസ്. പി ആർ. രാജപ്പന്റെ നേതൃത്വത്തിൽ കോയിപ്രം എസ്.ഐ അനൂപ്, എ.എസ്.ഐ ഷിറാസ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഗിരീഷ് ബാബു, സി.പി.ഒ സുജിത് പ്രസാദ്, ബിനു കെ.ഡാനിയേൽ, അജിത്, സുശാന്ത് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.