തിരുവല്ല: ബസ് യാത്രയ്ക്കിടെ പണമടങ്ങുന്ന പേഴ്സ് മോഷ്ടിച്ച ചെട്ടിപ്പാളയം സ്വദേശിനികളായ യുവതികളെ പണം നഷ്ടമായ യാത്രക്കാരി ഓട്ടോറിക്ഷയിൽ പിന്തുടർന്ന് പിടികൂടി പൊലീസിന് കൈമാറി. ചെട്ടിപ്പാളയം സിയോൺ നഗറിൽ കസ്തൂരി (24), സിയോൺ നഗറിൽ കറുമാരി (25) എന്നിവരാണ് പിടിയിലായത്. ആലപ്പുഴയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സി. ബസിൽ തലവടിയിലേക്ക് വരികയായിരുന്ന ലതികയുടെ പേഴ്സാണ് മോഷ്ടിക്കപ്പെട്ടത്. ഇന്നലെ രാവിലെ പത്തിനാണ് സംഭവം. തലവടിയിൽ ബസിറങ്ങിയ ശേഷമാണ് പേഴ്സ് നഷ്ടമായ കാര്യം ലതിക അറിഞ്ഞത്. ഉടൻതന്നെ ഓട്ടോറിക്ഷയിൽ ലതിക ബസിനെ പിന്തുടർന്നു. പൊടിയാടി ജംഗ്ഷനിൽ ബസ് നിറുത്തിയപ്പോൾ തന്റെ പേഴ്സ് മോഷണം പോയതായി പറഞ്ഞ് ലതിക ബസിനുള്ളിൽ കയറി. ഇതോടെ കസ്തൂരിയും കറുമാരിയും ബസിനുളളിൽ നിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ചു. യാത്രക്കാരും നാട്ടുകാരും ചേർന്ന് ഇരുവരെയും തടഞ്ഞുവച്ചു. സംഭവമറിഞ്ഞെത്തിയ പുളിക്കീഴ് എസ് ഐ കവിരാജും സംഘവും ചേർന്ന് ഇരുവരെയും സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിൽ കസ്തൂരിയുടെ ബാഗിൽ നിന്ന് 1300രൂപ അടങ്ങുന്ന പേഴ്സ് കണ്ടെത്തി. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കസ്തൂരി സമാനമായ നിരവധി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.