 
പത്തനംതിട്ട: സെറിബ്രൽ പാൾസിയും അപസ്‌മാരവും ബാധിച്ച മകനെ വീൽചെയറിലിരുത്തി ഉന്തിക്കൊണ്ട് മൂന്നുകിലോമീറ്റർ നടന്ന് ആശുപത്രിയിലെത്തുന്ന അമ്മയെക്കുറിച്ച് കേരളകൗമുദി നൽകിയ വാർത്തയിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. വെട്ടിപ്രം പുത്തൻപുരയ്‌ക്കൽ നീതുവിന്റെയും (32) മകൻ ആന്റണിയുടെയും (9) ദുരിത ജീവിതത്തെക്കുറിച്ചാണ് നാലിന് വാർത്ത പ്രസിദ്ധീകരിച്ചത്. ആന്റണിക്ക് ഫിസിയോ തെറാപ്പിക്ക് വേണ്ടിയാണ് ആഴ്‌ചയിൽ രണ്ടു ദിവസം അങ്ങോട്ടും ഇങ്ങോട്ടുമായി വീൽചെയറും തള്ളി നീതു നടക്കുന്നത്. വാടകവീട്ടിൽ ഇരുവരും മാത്രമാണ് താമസം. സുമനസുകളുടെ സഹായം കൊണ്ടാണ് ജീവിതം മുന്നോട്ടുപോകുന്നത്.
വാർത്ത ശ്രദ്ധയിൽപ്പെട്ട വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറയാണ് മനുഷ്യാവകാശ കമ്മിഷൻ, മന്ത്രി വീണാ ജോർജ് , പത്തനംതിട്ട നഗരസഭാ സെക്രട്ടറി, സംസ്ഥാന ബാലാവകാശ കമ്മിഷൻ, പത്തനംതിട്ട ജനറൽ ആശുപത്രി സൂപ്രണ്ട്, ജില്ലാ സാമൂഹ്യ നീതി ഓഫീസ് എന്നിവിടങ്ങളിൽ പരാതി നൽകിയത്.