തിരുവല്ല: കവിയൂർ പഞ്ചായത്തിൽ വ്യാജമദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും വിൽപ്പന വ്യാപകമാകുന്നതായി പരാതി . കണിയാമ്പാറ, മത്തിമല, കോട്ടൂർ, നാഴിപ്പാറ എന്നിവിടങ്ങളിലാണ് വിൽപന. മദ്യഷോപ്പുകൾ അടഞ്ഞുകിടന്ന കൊവിഡ് കാലത്ത് പഞ്ചായത്തിലെ ഉൾനാടൻ പ്രദേശങ്ങൾ കേന്ദ്രീകരിച്ച് തുടങ്ങിയ വ്യാജമദ്യ വിൽപ്പന കേന്ദ്രങ്ങളാണ് ഇപ്പോൾ സജീവമായിരിക്കുന്നത്. പല സ്ഥലങ്ങളിൽ നിന്നും വ്യാജ സ്പിരിറ്റ് എത്തിച്ച് വിൽപ്പന നടത്തുന്നത് കൂടാതെ ബീവറേജസ് ഷോപ്പുകളിൽ നിന്ന് മദ്യം വൻതോതിൽ വാങ്ങി സൂക്ഷിച്ച് വിലകൂട്ടി വിൽപ്പനയും നടത്തുന്നു. ചില വീടുകൾ കേന്ദ്രീകരിച്ച് വാറ്റ് നടത്തുന്നതായും നാട്ടുകാർ പറഞ്ഞു. എതിർക്കുന്നവരെ ആക്രമിക്കുന്ന സംഭവങ്ങൾ വർദ്ധിച്ചതോടെ സമീപവാസികൾക്കും നാട്ടുകാർക്കും ഇവർ കടുത്ത ഭീഷണിയായിരിക്കുകയാണ്. മദ്യഷോപ്പുകൾ അടഞ്ഞുകിടക്കുന്ന ഒന്നാം തീയതികളിൽ ഊടുവഴികളിൽ പോലും പരസ്യമായി മദ്യവിൽപ്പന നടക്കുന്നതായും നാട്ടുകാർ പറയുന്നു. മുമ്പ് പൊലീസ്, എക്സൈസ് അധികൃതർ ശക്തമായ പരിശോധന നടത്തിയിരുന്നു. പിന്നീട് നിലച്ചു. അധികൃതരുടെ ഒത്താശയോടെയാണ് വ്യാജമദ്യ വിൽപ്പന കേന്ദ്രങ്ങൾ സജീവമാകുന്നതെന്ന ആക്ഷേപവും ശക്തമാണ്.

കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗം കൂടിയതോടെ കവിയൂർ മേഖലയിൽ കേസുകളുടെ എണ്ണവും വർദ്ധിച്ചു. രണ്ടുവർഷത്തിനിടയിൽ ലഹരിയുമായി ബന്ധപ്പെട്ട നിരവധി കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒട്ടേറെ യുവാക്കൾ ഉൾപ്പെടെയുള്ളവർ ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പന ചോർത്തിക്കൊടുത്തെന്ന് ആരോപിച്ച് മാരകായുധങ്ങൾ ഉപയോഗിച്ചുള്ള അക്രമങ്ങളും ഇവിടെയുണ്ടായി. അടുത്തിടെയാണ് ലഹരിക്ക് അടിമയായ യുവാവ് വാഹനങ്ങൾ അടിച്ചുതകർത്ത സംഭവമുണ്ടായത്.