പ്രമാടം : കൊവിഡ് അതിവ്യാപനത്തെ തുടർന്ന് രണ്ടുവർഷം മുമ്പ് താൽക്കാലികമായി നിറുത്തലാക്കിയ

കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുന:സ്ഥാപിക്കാത്തത് യാത്രാക്ളേശം രൂക്ഷമാക്കുന്നു. പത്തനംതിട്ട - പ്രമാടം - കോന്നി റൂട്ടിലാണ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ വലയുന്നത്.കഴിഞ്ഞ ലോക്ക് ഡൗൺ കാലത്തെ നിയന്ത്രണങ്ങളെ തുടർന്നാണ് പത്തനംതിട്ട, കോന്നി ഡിപ്പോകളിൽ നിന്നും ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്ന ഏഴ് സർവീസുകൾ താൽക്കാലികമായി നിറുത്തലാക്കിയത്. നിയന്ത്രണങ്ങൾ മാറുമ്പോൾ എല്ലാ സർവീസുകളും പുന:രാരംഭിക്കുമെന്നാണ് അധികൃതർ പറഞ്ഞിരുന്നതെങ്കിലും രണ്ടുവർഷമായി യാതൊരു നടപടിയും അധികൃതർ എടുത്തിട്ടില്ല.

ലാഭത്തിൽ പ്രവർത്തിച്ചിരുന്ന സർവീസുകൾ

ഈ റൂട്ടിൽ നടത്തിയിരുന്ന എല്ലാ സർവീസുകളും ലാഭത്തിലായിരുന്നെന്ന് ഡിപ്പോ അധികൃതർ തന്നെ സമ്മതിക്കുന്നു. രാവിലെ ആറ് മുതൽ ഉച്ചയ്ക്ക് 12വരെ ഒരുമണിക്കൂർ ഇടവിട്ടും വൈകിട്ട് മൂന്ന് മുതൽ രാത്രി എട്ട് വരെയും മണിക്കൂറുകളുടെ വ്യത്യാസത്തിലും ചെയിൻ സർവീസ് നടത്തിയിരുന്നു. വർഷങ്ങളായി മുടങ്ങാതിരുന്ന സർവീസുകളാണ് അധികൃതരുടെ അനാസ്ഥയെ തുടർന്ന് അട്ടിമറിക്കപ്പെടുന്നത്. എല്ലാ ട്രിപ്പുകളിലും ആവശ്യത്തിന് യാത്രക്കാരും ഉണ്ടായിരുന്നു.

വട്ടംകറങ്ങി വിദ്യാർത്ഥികൾ

ചെയിൻ സർവീസുകൾ വിദ്യാർത്ഥികൾക്ക് ഏറെ പ്രയോജനകരമായിരുന്നു. പത്തനംതിട്ട, കോന്നി ഭാഗങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന നിരവധി കുട്ടികൾ ഈ റൂട്ടിലുണ്ട്. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നുണ്ടെങ്കിലും ഇതിന്റെ പ്രയോജനം ഭൂരിഭാഗം കുട്ടികൾക്കും ലഭിക്കുന്നില്ല. മണിക്കൂറുകളോളം വൈകി വീടുകളിൽ തിരിച്ച് എത്തേണ്ട ഗതികേടിലാണ് പെൺകുട്ടികൾ ഉൾപ്പടെയുള്ള വിദ്യാർത്ഥികൾ.വിദ്യാർത്ഥികൾക്ക് ആശ്രയമാകുന്ന രീതിയിൽ കെ.എസ്.ആർ.ടി.സി സർവീസ് ക്രമീകരിക്കുമെന്ന് മന്ത്രി ഉൾപ്പെടെ പ്രഖ്യാപിച്ചിട്ടും ഈ റൂട്ടിൽ യാത്രാക്ളേശം തുടരുകയാണ്.

രോഗികൾക്കും ദുരിതം

യഥാസമയം ബസ് സർവീസ് ഇല്ലാത്തത് രോഗികളെയും വലക്കുന്നു. പ്രദേശത്തെ

ജനങ്ങൾ അസുഖങ്ങൾക്ക് കോന്നി ഗവ.മെഡിക്കൽ കോളേജ്, പത്തനംതിട്ട, ജനറൽ ആശുപത്രി, കോന്നി താലൂക്ക് ആശുപത്രി എന്നിവിടങ്ങളെയാണ് ആശ്രയിക്കുന്നത്.ഒ.പി സമയം ആശുപത്രികൾ എത്താൻ കഴിയാതെയും സ്വകാര്യ വാഹനങ്ങൾക്ക് അമിത ചാർജ്ജ് നൽകിയും സാധാരണക്കാർ ബുദ്ധിമുട്ടുകയാണ്.

................

കെ.എസ്.ആർ.ടി.സി ചെയിൻ സർവീസ് ഉടൻ ആരംഭിച്ച് യാത്രാ ക്ളേശം പരിഹരിക്കണം

രാജൻ

(പ്രമാടം സ്വദേശി)

...............

- 7 താൽക്കാലിക സർവീസ് നിറുത്തി