konni-medical-college
കോന്നി മെഡിക്കൽ കോളജിലെ നിർമ്മാണ പ്രവർത്തങ്ങൾ കെ.യു, ജനീഷ്‌കുമാർ എം.എൽ.എ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. ആഷ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ തോമസ് മാത്യു തുടങ്ങിയവരുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു

കോന്നി: ഗവ.മെഡിക്കൽ കോളേജിലെ ഹോസ്റ്റൽ ഡിസംബർ മാസത്തോടെ പ്രവർത്തന സജ്ജമാക്കാൻ തീരുമാനമായി.മന്ത്രി വീണാജോർജിന്റെ നിർദേശപ്രകരം കെ.യു.ജനീഷ് കുമാർ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ അഡീഷണൽ ചീഫ് സെക്രട്ടറി ഡോ.ആഷാ തോമസ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.തോമസ് മാത്യു തുടങ്ങിയവർ പങ്കെടുത്ത് മെഡിക്കൽ കോളേജിൽ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. ആൺകുട്ടികളുടെയും, പെൺകുട്ടികളുടെയും ഹോസ്റ്റലുകളുടെ രണ്ടുനിലകൾ വീതം നിർമ്മാണം പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കണമെന്നാണ് തീരുമാനിച്ചത്. മെഡിക്കൽ കോളേജിൽ അനുവദിച്ചിട്ടുള്ള 19.5 കോടി രൂപയുടെ ഉപകരണങ്ങൾ അടിയന്തരമായി ലഭ്യമാക്കാക്കും. ആശുപത്രിയിലേക്കും, അക്കാഡമിക്ക് ബ്ലോക്കിലേക്കുമുള്ള ഉപകരണങ്ങൾ, ബ്ലഡ് ബാങ്കിലേക്കുള്ള ഉപകരണങ്ങൾ, രണ്ട് ഓപ്പറേഷൻ തീയറ്ററുകൾക്കുള്ള ഉപകരണങ്ങൾ, സ്‌കാനിംഗ് മെഷീനുകൾ തുടങ്ങിയവ ഈ ഫണ്ട് ഉപയോഗിച്ച് അടിയന്തരമായി വാങ്ങും. കൂടുതൽ ഒപ്പറേഷൻ തീയറ്ററുകൾ ആരംഭിക്കുന്നതോടെ കിടത്തി ചികിത്സ നടത്തുന്ന രോഗികളുടെ എണ്ണത്തിലും വർദ്ധനവുണ്ടാകുമെന്നും യോഗം വിലയിരുത്തി. ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനവും കൂടുതൽ ശക്തമാക്കാൻ യോഗം തീരുമാനിച്ചു. ജീവനക്കാർ കാര്യക്ഷമമായി ജോലി ചെയ്യുന്നു എന്ന് ഉറപ്പാക്കാനും ആവശ്യമായ നടപടികൾ സ്വീകരിക്കും. പഞ്ചിംഗ് അടക്കമുള്ള സംവിധാനം ഏർപ്പെടുത്തുമെന്ന് മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ യോഗത്തിൽ പറഞ്ഞു. ജോലി ക്രമീകരണവ്യവസ്ഥയിൽ പാരിപ്പള്ളി മെഡിക്കൽ കോളേജിലേക്ക് മാറ്റിയിട്ടുള്ള ജീവനക്കാരെ ഉടൻ തിരികെ എത്തിക്കും.