തിരുവല്ല: മുഖ്യമന്ത്രി പിണറായി വിജയനെ വ്യക്തിപരമായി അക്രമിച്ച് ഇല്ലാതാക്കാൻ നടത്തുന്ന ശ്രമത്തിനെതിരെ ജനങ്ങളോടൊപ്പം തൊഴിലാളികളും അണിനിരക്കണമെന്ന് കേരളാ സ്റ്റേറ്റ് ഓട്ടോ ടാക്സി ആൻഡ് ലൈറ്റ് മോട്ടോർ തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന ജനറൽകൗൺസിൽ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കള്ളക്കടത്ത് കേസിലെ പ്രതിയും യു.ഡി.എഫും ബി.ജെ.പിയും ചേർന്നുള്ള ഗൂഢാലോചനയാണിതെന്നും നാട്ടിലാകെ അക്രമണം അഴിച്ചുവിട്ട് എൽ.ഡി.എഫ് സർക്കാരിനെ അട്ടിമറിക്കാൻ ലക്ഷ്യമിടുന്നതിനെതിരെ ജാഗ്രത പുലർത്തണമെന്നും പ്രമേയത്തിൽ പറഞ്ഞു. കൗൺസിൽയോഗം സി.ഐ.ടി.യു. സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് എൻ.ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷനായി. ജനറൽസെക്രട്ടറി കെ.എസ്.സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാനസെക്രട്ടറി കെ.പ്രകാശ് ബാബു, വൈസ് പ്രസിഡന്റുമാരായ രാജുഏബ്രഹാം, എച്ച്.സലാം എം.എൽ.എ, ജയമോഹൻ, സെക്രട്ടറിമാരായ ഹരി നാലാഞ്ചിറ, കെ.കെ.മമ്മു, സി.ഐ.ടി.യു. ജില്ലാപ്രസിഡന്റ് കെ.സി.രാജഗോപാൽ, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ അഡ്വ.ആർ സനൽകുമാർ,പി.ആർ.പ്രസാദ്, ഏരിയാ സെക്രട്ടറി അഡ്വ.ഫ്രാൻസിസ് വി.ആന്റണി, സ്വാഗതസംഘം ജനറൽ കൺവീനർ ഒ.വിശ്വംഭരൻ എന്നിവർ സംസാരിച്ചു.