chengannur-devi
ആറാട്ട് കഴിഞ്ഞെത്തിയ ദേവിയെ മഹാദേവൻ ക്ഷേത്ര മതിൽക്കകത്തേയ്ക്ക് സ്വീകരിച്ച് പ്രദക്ഷിണം വയ്ക്കുന്നു.

ചെങ്ങന്നൂർ: ദേവീസ്തുതികൾ അലയടിച്ച ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ പമ്പയുടെ പുളിനത്തിൽ ചെങ്ങന്നൂർ ദേവിക്ക് തൃപ്പൂത്താറാട്ട്. ഇന്നലെ രാവിലെ 7ന് ആറാട്ട് ഘോഷയാത്ര പമ്പാനദിയിലെ മിത്രപ്പുഴ കടവിലേയ്ക്ക് പുറപ്പെട്ടു. തുടർന്ന് പനിനീരും മഞ്ഞൾപ്പൊടിയും ഇളനീരും പാലും എണ്ണയും കൊണ്ടു ദേവിക്ക് അഭിഷേകവും കരയിൽ നിവേദ്യവും നടത്തി. മലയാള വർഷത്തിലെ ഒൻപതാമത്തെ തൃപ്പൂത്തായിരുന്നു ഇന്നലത്തേത്. ആറാട്ട് ചടങ്ങുകൾക്ക് തന്ത്രിമാരായ കണ്ഠര് മോഹനരര്, മഹേഷ് മോഹനര് എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. ആറാട്ടിനുശേഷം ദേവിയുടെ എഴുന്നെളിപ്പ് ഘോഷയാത്ര തിരികെ 10 ന് ക്ഷേത്രത്തിൽ എത്തിച്ചേർന്നു. തുടർന്നു മഹാദേവൻ ദേവീയെ സ്വീകരിച്ചു. ആറാട്ട് കടവിലും, ആറാട്ടെഴുന്നെള്ളിപ്പ് കടന്നു വരുന്ന വഴികളിലും കിഴക്കേ ആനക്കൊട്ടിലിലും ഭക്തർ നിറപറ സമർപ്പിച്ചു. നൂറു കണക്കിന് ഭക്തർ താലപ്പൊലി വഴിപാടുകൾ സമർപ്പിച്ചു. അന്നദാനം, ലഘുഭക്ഷണവിതരണം, കുടിവെള്ള വിതരണം എന്നിവയും നടന്നു. ആറാട്ട് ഘോഷയാത്ര ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലെത്തിയശേഷം പ്രത്യേകം സജ്ജമാക്കിയ മണ്ഡപത്തിൽ ഭക്തർ മഞ്ഞൾപ്പറ, നെൽപ്പറ സമർപ്പണം നടത്തി. തുടർന്ന് പ്രദക്ഷിണത്തിനു ശേഷം അകത്തെഴുന്നെള്ളിപ്പും ഇരു നടയിലും കളഭാഭിഷേകവും നടത്തി. ആറാട്ടിനു ശേഷം 12ദിവസം ഭക്തർക്കു പ്രത്യേക വഴിപാടായ ഹരിദ്ര പുഷ്പാഞ്ജലി വഴിപാട് നടത്താൻ സൗകര്യമൊരുക്കിയിട്ടുണ്ട്. തിരുവാഭരണം കമ്മിഷണർ ജി.ബൈജു, പത്തനംതിട്ട ദേവസ്വം ഡെപ്യൂട്ടി കമ്മീഷണർ ജി.സുനിൽ കുമാർ,അസി.ദേവസ്വം കമ്മീഷണർ കെ.സൈനു രാജ്,വിജിലൻസ് ഓഫീസർ ജി.മുരളീധരൻ പിള്ള, ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ.ബിന്ദു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.