മല്ലപ്പള്ളി: 2024 മാർച്ചോടെ എഴുമറ്റൂർ പഞ്ചായത്തിലെ എല്ലാ പ്രദേശങ്ങളിലും കുടിവെള്ളം ലഭ്യമാക്കാനാകുമെന്ന് അധികൃതർ. എഴുമറ്റൂർ പഞ്ചായത്തിലെ ജൽജീവൻ മിഷന്റെ പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ അഡ്വ പ്രമോദ് നാരായൺ എം.എൽ.എ വിളിച്ചുചേർത്ത ജനപ്രതിനിധികളുടെയും വാട്ടർ അതോറിറ്റി ജീവനക്കാരുടെയും യോഗത്തിലാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. 42.02 കോടി രൂപയുടെ പ്രവൃത്തികൾക്കാണ് ഇപ്പോൾ അനുമതി ലഭിച്ചിരിക്കുന്നത്. സമ്പൂർണ കുടിവെള്ള പദ്ധതിക്കായി കൊറ്റനാട് പഞ്ചായത്തിൽ 5394 പുതിയ കണക്ഷനുകൾ കൂടി നൽകും .
പദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ 850 കുടിവെള്ള കണക്ഷനുകൾ നേരത്തെ നൽകിയിരുന്നു.
നിലവിൽ പടുതോട് കിണറിൽ നിന്ന് ശേഖരിക്കുന്ന വെള്ളം പുറമല ടാങ്കിൽ എത്തിച്ചശേഷം കാരമല, പല പാട്ടമ്പലം മേഖലകളിലെ ടാങ്കുകളിൽ എത്തിച്ചാണ് വിതരണം ചെയ്യുന്നത് .തോട്ടപ്പുഴശേരി, ഇരവിപേരൂർ ,എഴുമറ്റൂർ, പുറമറ്റം, കാരമല, കുന്നന്താനം തുടങ്ങിയ പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി കോയിപ്രം - പുറമറ്റം കുടിവെള്ള പദ്ധതി നടപ്പാക്കും.
പദ്ധതിയുടെ പ്ലാന്റ് സ്ഥാപിക്കുന്നതിനായി കോയിപ്രം വില്ലേജിൽ സ്ഥലം കണ്ടെത്തിയിട്ടുണ്ട്.
പഞ്ചായത്ത് പ്രസിഡന്റ് ശോഭാ ജോൺ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു.വാട്ടർ അതോറിറ്റി എക്സി. എൻജിനീയർ കെ .യു മിനി, അസി എക്സി. എൻജിനീയർ എസ്. ജി. കാർത്തിക, അസി എൻജിനീയർ പി കെ പ്രദീപ്കുമാർ എന്നിവർ പ്രസംഗിച്ചു.