കോന്നി: ബംഗ്ലാദേശിൽ കപ്പലിന്റെ അറ്റകുറ്റപ്പണിക്കിടെ വിഷവാതകം ശ്വസിച്ച് മരിച്ച കോന്നി സ്വദേശി അഖിൽ ശേഖറിന്റെ (26) മൃതദേഹം 11 ദിവസങ്ങൾ കഴിഞ്ഞിട്ടും നാട്ടിലെത്തിക്കാൻ കഴിഞ്ഞില്ല.കോന്നി മങ്ങാരം താഴത്ത് വീട്ടിൽ ശേഖറിന്റെയും അജിതയുടെയും മകനാണ് അഖിൽ, കഴിഞ്ഞ 17 ന് ബംഗ്ളാദേശിലെ ചിറ്റഗോപിലായിരുന്നു സംഭവം. കപ്പലിന്റെ അറ്റകുറ്റപ്പണികൾക്കിടെ അഖിലും കൊല്ലം സ്വദേശി ജിഷ്ണുരാജും വിഷവാതകം ശ്വസിച്ച് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മൃതദേഹങ്ങൾ ഇതുവരെ ബംഗ്ലാദേശിൽ പോസ്റ്റുമോർട്ടം നടത്തിയിട്ടില്ല. ഏറയിസ് ഗ്രൂപ്പ് ഒഫ് കമ്പനിയിലെ ജീവനക്കാരായിരുന്നു ഇരുവരും. തേക്കുതോട് സ്വദേശികളായ അഖിലിന്റെ കുടുംബം അടുത്തിടെയാണ് കോന്നി ഡി എഫ്. ഒ ഓഫിസിനു സമീപം താമസം തുടങ്ങിയത്. മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അടൂർ പ്രകാശ് എം.പി. കേന്ദ്ര വിദേശകാര്യ മന്ത്രിയോട് ആവശ്യപ്പെട്ടു.