പ്രമാടം : വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ പ്രമാടം ശുദ്ധജല വിതരണ പദ്ധതി വിപുലീകരിക്കുന്നു. 9669 കുടുംബങ്ങൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ 102.8 കോടി രൂപ ഉപയോഗിച്ചാണ് പദ്ധതി. അച്ചൻകോവിലാറ്റിലെ മറൂർ ശുദ്ധജല വിതരണ പദ്ധതിയിൽ നിന്നുള്ള ജല വിതരണത്തിന്റെ പ്രയോജനം ഇപ്പോൾ കാര്യക്ഷമമായി ലഭിക്കുന്നില്ല. മഴക്കാലത്തുപോലും ശുദ്ധജലക്ഷാമം അനുഭവപ്പെടുന്ന മുണ്ടയ്ക്കാമുരുപ്പ് തുടങ്ങിയ പ്രദേശങ്ങളും ഇവിടെയുണ്ട്. കാലപ്പഴക്കം കാരണം പ്രധാന പൈപ്പ് ലൈനുകൾ ഉൾപ്പടെ പൊട്ടി കുടിവെള്ളം മുടങ്ങുന്നതും പതിവാണ്. പഞ്ചായത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് കെ.യു. ജനീഷ് കുമാർ എം.എൽ.എ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിക്ക് തുക അനുവദിച്ചത്.
പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ കുളപ്പാറ, നെടുംപാറ, പടപ്പുപാറ, കൊച്ചുമല എന്നിവിടങ്ങളിൽ വാട്ടർ ടാങ്കുകൾ നിർമ്മിക്കും. നിലവിൽ മറൂർ കുളപ്പാറ മലയിലാണ് പ്രമാടം കുടിവെളള പദ്ധതിയുടെ പ്രധാന ടാങ്ക്. ഇത് വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ചതിനാൽ ബലക്ഷയം നേരിടുന്നുണ്ട്. ഇതിന് സമീപത്താണ് പുതിയ ടാങ്ക് നിർമ്മിക്കുന്നത്. പമ്പിംഗ് കാര്യക്ഷമമാക്കാൻ അച്ചൻകോവിലാറ്റിലെ വ്യാഴിക്കടവിൽ കിണർ നിർമ്മിക്കും. മറൂർ വെട്ടിക്കാലിൽപടി പമ്പ് ഹൗസിൽ നിന്നാണ് നിലവിൽ പമ്പിംഗ് നടത്തുന്നത്. ഇതിന് പുറമെ വ്യാഴി കടവിൽ നിന്നും പമ്പിംഗ് തുടങ്ങുന്നതോടെ ടാങ്കുകളിലേക്ക് ആവശ്യാനുസരണം വേഗത്തിൽ വെള്ളം എത്തിക്കാൻ കഴിയും.
അടുത്തമാസം പകുതിയോടെ പഞ്ചായത്തിന്റെ സർവേ പൂർത്തിയാക്കും. തുടർന്ന് വാട്ടർ അതോറിറ്റി പ്രതിനിധികളുമായി സംയുക്ത പരിശോധന നടത്തും. സെപ്തംബറിൽ എസ്റ്റിമേറ്റ് സമർപ്പിച്ച് നവംബറിൽ ടെൻഡർ പൂർത്തീകരിച്ച് പണികൾ തുടങ്ങാനാണ് തീരുമാനം.