കോന്നി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മുരിങ്ങമംഗലം മഹാദേവർ ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി ത്തുറന്ന് പണം അപഹരിച്ചു. ശ്രീകോവിലിന്റെ മുന്നിലെ വഞ്ചിയാണ് കുത്തിത്തുറന്നത്. വ്യാഴാഴ്ച ഉച്ചപൂജ കഴിഞ്ഞ് നട അടച്ചശേഷം പൂജാരി വൈകിട്ട് 4. 45 ന് നട തുറന്ന് അകത്തു കടന്നപ്പോഴാണ് ഇത് ശ്രദ്ധയിൽപ്പെട്ടത്. സംഭവമറിഞ്ഞ് പൊലീസും ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് രഞ്ജിത്ത് അങ്ങാടിയിലും കമ്മിറ്റി അംഗങ്ങളും ഭക്തജനങ്ങളും ക്ഷേത്രത്തിൽ എത്തി. വ്യാഴാഴ്ച ഉച്ചയ്ക്ക് മഴ പെയ്ത സമയത്താണ് മോഷണം നടന്നത്. ക്ഷേത്രത്തിൽ സി.സി.ടി.വി.യും കാവൽക്കാരുമില്ല. കാവൽക്കാരൻ മലയാലപ്പുഴ ക്ഷേത്രത്തിലേക്ക് സ്ഥലം മാറിപ്പോയി. പകരക്കാരനെ നിയമിച്ചെങ്കിലും ഇതുവരെ എത്തിയിട്ടില്ല. എല്ലാ മാസവും ആദ്യമാണ് കാണിക്ക വഞ്ചി തുറന്ന് പണമെടുക്കുന്നത്. ശരാശരി ഒരു മാസം കാണിക്ക വഞ്ചിയിൽ നിന്ന് 20000 രൂപയ്ക്ക് മുകളിൽ വരുമാനം ലഭിക്കും പൊലീസ് കേസെടുത്തു. ഇന്ന് വിരലടയാള വിദഗ്‌ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തും.