കൊല്ലം: റെയിൽവേ ചതിച്ചതോടെ ത്രിശങ്കുവിലായ പരവൂർ ഒല്ലാൽ റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മാണത്തിൽ ഇടപെടാൻ ആളില്ല. ഇവിടെ ആർ.ഒ.ബി നിർമ്മിക്കാൻ സംസ്ഥാന സർക്കാർ കിഫ്ബിയിൽ ഉൾപ്പെടുത്തി പണം അനുവദിച്ചെങ്കിലും റെയിൽവേയുടെ ഗ്രീൻബുക്കിൽ ഇടംപിടിക്കാതെ പോയതോടെയാണ് പദ്ധതി പ്രതിസന്ധിയിലായത്.

ഇവിടത്തെ ആർ.ഒ.ബി നിർമ്മാണം 2007ലെ റെയിൽവേ ബഡ്ജറ്റിൽ ഉൾപ്പെട്ടിരുന്നെങ്കിലും തുടർ നടപടികളുണ്ടായില്ല. ഇവിടെ ഗതാഗത പ്രതിസന്ധി രൂക്ഷമായതോടെ 2015ൽ സംസ്ഥാന സർക്കാർ ഇടപെടൽ ആരംഭിച്ചു. 2018 ആദ്യം ആർ.ഒ.ബി നിർമ്മാണത്തിന് തത്വത്തിൽ അനുമതി നൽകി. നിർവഹണ ഏജൻസിയായി ആർ.ബി.ഡി.സി.കെയെ നിശ്ചയിച്ചു. സ്ഥലമേറ്റെടുക്കൽ നടപടികളിലേക്ക് കടക്കുന്നതിന് മുന്നോടിയായി റെയിൽ പാളത്തിന് മുകളിലുള്ള നിർമ്മാണ പ്രവർത്തനങ്ങളുടെ ജി.എ.ഡി റെയിൽവേക്ക് സമർപ്പിച്ചു. എന്നാൽ ഇവിടത്തെ ആർ.ഒ.ബി നിർമ്മാണം തങ്ങളുടെ പദ്ധതിയിൽ ഇതുവരെ ഉൾപ്പെട്ടിട്ടില്ലെന്ന് പറഞ്ഞ് റെയിൽവേ ജി.എ.ഡി മടക്കി. പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട്ആർ.ബി.ഡി.സി.കെ റെയിൽവേക്ക് കത്ത് നൽകി. എന്നാൽ 2022- 23 വർഷക്കാലം നടപടികൾ ആരംഭിക്കുന്ന പദ്ധതികളുടെ ഗ്രീൻബുക്കിലും റെയിൽവേ ഒല്ലാൽ ആർ.ഒ.ബി ഉൾപ്പെടുത്തിയിട്ടില്ല. റെയിൽവേയുടെ അംഗീകാരം കിട്ടിയാലെ ആർ.ബി.ഡി.സി.കെയ്ക്ക് തുടർനടപടികൾ സ്വീകരിക്കാനാകു. അതിനായി കാര്യമായ ഇടപെടൽ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ല.

ജീവൻ വിലപ്പെട്ടത്

പൊഴിക്കര, തെക്കുംഭാഗം, കാപ്പിൽ, ഇടവ തുടങ്ങിയ സ്ഥലങ്ങളിലുള്ളവർക്ക് ഒല്ലാൽ ഓവർ ബ്രിഡ്ജ് വന്നാൽ പാരിപ്പള്ളിയിലേക്കും തിരിച്ചും വേഗത്തിലെത്താം. നൂറുകണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റെയിൽവേ ഗേറ്റ് പലപ്പോഴും 20 മിനിട്ടോളമാണ് അടച്ചിടുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജിലേയ്ക്ക് ഗുരുതരാവസ്ഥയിൽ കൊണ്ട് പോവുന്ന രോഗികൾ പരവൂർ റെയിൽവേ ഗേറ്റിൽ കുടുങ്ങിക്കിടന്ന് ജീവൻ നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ട്. പരവൂരിന്റെ വികസനത്തിനും ഓവർബ്രിഡ്ജ് ഏറെ ഗുണം ചെയ്യും.

കിഫ്ബി അനുവദിച്ചത്: 36.75 കോടി

നിർദ്ദിഷ്ടം ആർ.ഒ.ബിയുടെ നീളം: 513.04 മീറ്റർ

വീതി: 10.20 മീറ്റർ