 
കൊല്ലം : സ്വർണക്കള്ളക്കടത്തിന് നേതൃത്വം നൽകിയ മുഖ്യമന്ത്രി അധികാരത്തിൽ കടിച്ചുതൂങ്ങാതെ അടിയന്തരമായി രാജിവയ്ക്കണമെന്ന് എ.ഐ.സി.സി അംഗം അഡ്വ.ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. കേസിലെ പ്രതിയായ വനിതയുടെ വെളിപ്പെടുത്തലുകൾ വിശ്വാസയോഗ്യമല്ലെന്ന് മുഖ്യമന്ത്രിയും സി.പി.എമ്മും പറയുമ്പോഴും ആ വനിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ രാത്രിയിൽ വിജിലൻസ് മേധാവിയെ മാറ്റിയിരിക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ പങ്ക് കൃത്യമായി വെളിപ്പെടുത്തുന്നതാണ്. ജനങ്ങളെ ഭയന്ന് മുഖ്യമന്ത്രി സുരക്ഷ വർദ്ധിപ്പിച്ചിരിക്കുകയാണ്. നിറങ്ങളെപ്പോലും ഭയമുള്ള മുഖ്യമന്ത്രിയായി പിണറായി വിജയൻ മാറിയിരിക്കുന്നതായും ബിന്ദുകൃഷ്ണ ആരോപിച്ചു.
മുഖ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് കൊല്ലം, ഇരവിപുരം ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചിന്നക്കടയിൽ സംഘടിപ്പിച്ച പ്രകടനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.
കൊല്ലം ബ്ലോക്ക് പ്രസിഡന്റ് ആർ.രമണൻ അദ്ധ്യക്ഷത വഹിച്ചു. കെ.ബേബിസൺ, എസ്.വിപിനചന്ദ്രൻ, അൻസാർ അസീസ്, ആദിക്കാട് മധു, ജോർജ്ജ് ഡി. കാട്ടിൽ, എം.നാസർ, ആനന്ദ് ബ്രഹ്മാനന്ദ്, കോതേത്ത് ഭാസുരൻ, പൊന്നമ്മ മഹേശ്വരൻ, ശാന്തിനി ശുഭദേവൻ, ഹംസത്ത് ബീവി, പി.ലിസ്റ്റൺ, എം.കമറുദ്ദീൻ, മഷ്കൂർ പള്ളിമുക്ക്, എ.ശിവരാജൻ, ശിവപ്രസാദ്, മുണ്ടയ്ക്കൽ ജോൺസൺ, ശശിധരൻ പിള്ള, മോഹൻ ബോസ്, ശങ്കരനാരായണപിള്ള, കുരീപ്പുഴ യഹിയ, ബിജു മതേതര തുടങ്ങിയവർ നേതൃത്വം നൽകി.