കുന്നത്തൂർ : കല്ലടയാറിനോട് ചേർന്ന് പാതയോരത്ത് വീണ്ടും വിള്ളൽ. പടിഞ്ഞാറെ കല്ലട നെൽപ്പുരക്കുന്നിന് സമീപത്താണ് റോഡ് വിണ്ടുകീറിയത്. ഈ റോഡ് മുൻപ് നിരവധി തവണ വിണ്ടുകീറിയിട്ടുണ്ട്. ബണ്ട് റോഡ് നിർമ്മാണത്തിലെ അപാകതയാണ് വിള്ളലിന് കാരണമായി പറയുന്നത്. കാലവർഷം ആരംഭിച്ചതോടെ കല്ലടയാറ്റിൽ ജലനിരപ്പുയരാനും സാദ്ധ്യതയേറെയാണ്. ജലനിരപ്പുയർന്നാൽ റോഡ് കല്ലടയാറ്റിൽ പതിക്കുകയും സമീപത്തെ നൂറുകണക്കിന് വീടുകളിലേക്ക് വെള്ളം കയറാനുമിടയുണ്ട്. നെൽപ്പുരക്കുന്ന് ഗ്രാമം പൂർണമായും കല്ലടയാറ്റിൽ പതിക്കുമോയെന്ന ആശങ്കയിലാണ് നാട്ടുകാർ.
വിള്ളൽ അടച്ചാൽ പോര
വർഷങ്ങൾക്ക് മുമ്പ് ഈ റോഡ് പകുതിയോളം കല്ലടയാർ കവർന്നിരുന്നു.ഏറെ നാളത്തെ പ്രതിഷേധത്തിനൊടുവിലാണ് പുനർനിർമ്മിച്ചത്. റോഡിൽ വിള്ളൽ ഉണ്ടാകുമ്പോൾ അധികൃതരെത്തി കോൺക്രീറ്റ് മിശ്രിതം കൊണ്ട് വിള്ളൽ അടച്ച ശേഷം ടാർ പൂശി മടങ്ങുകയാണെന്ന പരാതിയുണ്ട്. വിള്ളൽ ഉണ്ടായ ഭാഗത്ത് റോഡിന് അടിഭാഗത്തേക്ക് കല്ലടയാറ്റിൽ നിന്ന് ശക്തമായ ജലപ്രവാഹം ഉണ്ടാകുന്നതാണ് വിള്ളലിന് കാരണമത്രേ.ഇത് ഒഴിവാക്കാൻ ഈ ഭാഗത്ത് സൈഡ് വാൾ കെട്ടിയ ശേഷം അടിവശത്തുനിന്ന് പാറ കെട്ടി ഉയർത്തുകയും പിന്നീട് ടാറിംഗ് നടത്തുകയുമാണ് വേണ്ടതെന്ന് നാട്ടുകാർ പറയുന്നു.
ടാർ വീപ്പകൾ നിരത്തി നിയന്ത്രണം
വിള്ളൽ വീണ ഭാഗത്ത് ടാർ വീപ്പകൾ നിരത്തി വച്ചാണ് അധികൃതർ വാഹന - കാൽനട യാത്രികരെ നിയന്ത്രിച്ചിരിക്കുന്നത്.എന്നാൽ രാത്രിയിൽ ഇത് അപകടത്തിന് കാരണമാകുന്നു. ഗവ.ഹയർ സെക്കൻഡറി സ്കൂളടക്കം പടിഞ്ഞാറെ കല്ലട പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് നെൽപ്പുരക്കുന്നിലാണ്.ബസ് സർവീസും ഇതുവഴിയുണ്ട്. എന്നാൽ റോഡ് വിണ്ടുകീറിയതോടെ വിദ്യാർത്ഥികളടക്കം ദുരിതത്തിലായി.