
ചവറ: പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷാ വിജയം ആഘോഷിക്കാൻ കടലിൽ കുളിക്കാൻ ഇറങ്ങിയ അഞ്ചംഗ വിദ്യാർത്ഥി സംഘത്തിലെ രണ്ടു പേരെ കാണാതായി. ചവറ ഐ.ആർ.ഇ കമ്പനിക്ക് സമീപം കരുത്തുറയിലാണ് കുട്ടികൾ തിരയിൽപ്പെട്ടത്. പന്മന വടക്കുംതല പാലവിള കിഴക്കതിൽ വീട്ടിൽ പരേതനായ ബിജുവിന്റെ മകൻ വിനീഷ്(16) പന്മന മിടാപ്പള്ളി കൊച്ചു കാരിത്തറയിൽ ഉഷാകുമാരിയുടെ മകൻ ജയകൃഷ്ണൻ (17) എന്നിവരെയാണ് കാണാതായത്.
ഇന്നലെ വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. രണ്ട് കടൽഭിത്തികൾക്കിടയിൽ വള്ളങ്ങൾ അടുക്കുന്ന ഭാഗത്തായിരുന്നു അപകടം. കടൽഭിത്തികൾക്കിടയിലൂടെ ശക്തമായ തിര അടിക്കും. ചെറു ചുഴികളും ഉണ്ടാകാറുണ്ട്. അഞ്ച് പേരും കുളിക്കുന്നതിനിടെ വലിപ്പമുള്ള തെർമോകോൾ കക്ഷണം ഒഴുകിയെത്തി. ജയകൃഷ്ണനും വിനീഷും ഈ തെർമോക്കോളിന് മുകളിൽ കയറിയിരുന്ന് കളിച്ചു. ഇതിനിടയിലെത്തിയ ശക്തമായ തിരയിൽപ്പെട്ട് തെർമോകോൾ മറിഞ്ഞാണ് ഇരുവരും തിരയിൽപ്പെട്ടത്.
നീന്തലറിയാവുന്ന ജയകൃഷ്ണൻ വിനീഷിനെ വലിച്ചെടുക്കാൻ ശ്രമിച്ചെങ്കിലും തുടർച്ചയായി അടിച്ച ശക്തമായ തിരയിൽ ഇരുവരും അകപ്പെടുകയായിരുന്നു. കുളിച്ചുകൊണ്ടിരുന്ന മറ്റ് മൂന്നുപേർ കരയിലേക്കോടി ആളുകളെ അറിയിച്ചു. ആറേകാലോടെ സ്ഥലത്തെത്തിയ ചവറ ഫയർഫോഴ്സ് രാത്രി എട്ട് വരെ തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്സ്‌മെന്റും തിരച്ചിൽ തുടരുകയാണ്. കണ്ടുകിട്ടിയില്ലെങ്കിൽ ഇന്ന് രാവിലെ ഫയർഫോഴ്സ് വീണ്ടും തിരച്ചിൽ ആരംഭിക്കും. ശക്തമായ തിരയും കാറ്റും രാത്രി തിരച്ചിലിന് തിരിച്ചടിയാകുന്നുണ്ട്. ജയകൃഷ്ണൻ പ്ലസ് ടു പരീക്ഷയും വിനീഷ് പത്താം ക്ലാസ് പരീക്ഷയും പാസായിരുന്നു.