പുത്തൂർ: കാരിക്കൽ - കോമളത്ത് റോഡ് വർഷങ്ങളായി നശിച്ച് കിടക്കുകയാണ്. ഇപ്പോൾ റോഡ് നിറയെ മഴവെള്ളം നിറഞ്ഞ കുളങ്ങളാണ്. റോഡേതാണ് കുഴിയേതാണ് എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ. ഈ തകർന്നടിഞ്ഞ റോഡിലൂടെ നിത്യവും നൂറ്കണക്കിന് ആൾക്കാർ സഞ്ചരിക്കുന്നുണ്ട്. ഓടകളുടെ അഭാവവും മഴവെള്ളം റോഡിൽ കെട്ടി കിടക്കുന്നതും റോഡിന്റെ ആശാസ്ത്രീയ നിർമ്മാണവുമാണ് റോഡിന്റെ തകർച്ചയ്ക്ക് കാരണം.
അറ്റകുറ്റപണി ഇല്ല
പ്രധാനമന്ത്രി സഡക് യോജനയിൽ ഉൾപ്പെടുത്തി ഉന്നതനിലവാരത്തിൽ നിർമ്മിച്ച ഈ റോഡ് പിന്നീട് കാലങ്ങളോളം അറ്റകുറ്റപണിപോലും ചെയ്തിട്ടില്ല. തുടർന്ന് ജനരോക്ഷം ശക്തമായപ്പോൾ പേരിന് വേണ്ടി ചില അറ്റകുറ്റപണികൾ മാത്രം നടത്തി. ഇരുചക്ര വാഹനങ്ങൾ വെള്ളക്കെട്ടിലൂടെപോയാൽ അപകടം ഉറപ്പാണ്. വശങ്ങളിലെ വീടുകളുടെ മതിൽക്കെട്ടു വരെ വെള്ളം കെട്ടി നിൽക്കുന്നതിനാൻ പ്രദേശവാസികൾക്ക് ഏറെ ബുദ്ധിമുട്ടിലാണ്. കനത്ത മഴയായാൽ റോഡിലെ അഴുക്കുവെള്ളം ഇരുവശങ്ങളിലെയും വീടുകളിലേക്ക് ഒഴുകിയിറങ്ങും. കശുഅണ്ടി തൊഴിലാളികളും സ്കൂൾ കുട്ടികളും ഏറെയുള്ള പ്രദേശമാണിത്.
കാരിക്കൽ കോമളത്ത് ജംഗ്ഷൻ മുതൽ റേഷൻകടമുക്ക് വരെയുള്ള ഈ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കർമ്മസമിതി രൂപികരിച്ച് ശക്തമായ സമരം ആരംഭിക്കും.
നാട്ടുകാർ