മലയിൻകീഴ്: പൊതുവഴികൾ, പ്രധാനറോഡുകൾ, വ്യാപാര സ്ഥാപനങ്ങൾക്ക് അരികിൽ തുടങ്ങിയ ഇടങ്ങളിൽ മാലിന്യം നിക്ഷേപിക്കുന്നത് വ്യാപകമാകുന്നതായി പരാതി. മലയിൻകീഴ്-ഊരൂട്ടമ്പലം റോഡ്, മലയിൻകീഴ്-കാട്ടാക്കട-തിരുവനന്തപുരം റോഡ് ഇടറോഡുകൾ തുടങ്ങിയ സ്ഥലങ്ങളിൽ മാലിന്യക്കൂമ്പാരങ്ങൾ തന്നെ രൂപപ്പെട്ടിട്ടുണ്ട്. അഴുകിക്കിടക്കുന്ന മാലിന്യത്തിൽ നിന്ന് ദുർഗന്ധം പ്രദേശത്താകെ പടരുന്നുണ്ട്. പൊതുവഴികളിലെയും പ്രധാനറോഡുകളിലെയും മാലിന്യ നിക്ഷേപത്തിന് അറുതിവരുന്നതേയില്ല. ഇരുചക്രവാഹനങ്ങളിലും ഗുഡ്സ് വാഹനങ്ങളിലും കാറുകളിലുമെത്തി മാലിന്യം വലിച്ചെറിയുന്നത് പതിവെന്നാണ് നാട്ടുകാർ പറയുന്നത്. സെപ്റ്റിക് മാലിന്യം അറവ് ശാലകളിലെ മാലിന്യങ്ങൾ ചാക്കുകളാക്കിയും വീപ്പകളിലും കൊണ്ടിടുന്നതിനാൽ ദുർഗന്ധം കാരണം പരിസരവാസികൾക്ക് വീടുകളിൽ പോലും കഴിയാനാകാത്ത സ്ഥിതിയിലാണ്. മാലിന്യം റോഡുകളിലിടുന്നവരെ കണ്ടെത്താൻ പലവട്ടം വിവിധ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും നാട്ടുകാരും ശ്രമിച്ചെങ്കിലും മാലിന്യ നിക്ഷേപത്തിന് അറുതിയായില്ല. ഗ്രാമപഞ്ചായത്തുകളിലും പൊലീസിലും പരാതി നൽകിയിട്ടും പ്രയോജനമുണ്ടായില്ല. ഊരൂട്ടമ്പലം-മലയിൻകീഴ് റോഡിൽ അപകട മുനമ്പായ കൊടും വളവുകളിലും മാലിന്യം നിക്ഷേപിക്കുന്നുണ്ട്.
പ്രധാന മാലിന്യ നിക്ഷേപ കേന്ദ്രങ്ങൾ
ചീനിവിള-പോങ്ങുംമൂട് റോഡ്
മലയിൻകീഴ്- പാപ്പനംകോട് റോഡ്
അന്തിയൂർക്കോണം- മൂങ്ങോട് റോഡ്
ശ്രീകൃഷ്ണപുരം-മഞ്ചാടി റോഡ്
കുഴയ്ക്കാട്- അണപ്പാട് റോഡ്
ഇരട്ടക്കലുങ്ക്-പൊറ്റയിൽ റോഡ്
മച്ചേൽ-കോവിൽവിള- കുന്നുംപുറം റോഡ്
മൂക്ക് പൊത്താതെ വയ്യ
റോഡുകളുടെ ഇരുവശങ്ങളിലും മാലിന്യം കൊണ്ടിടുന്നതിനാൽ ഇതുവഴി പോകുന്നവർ മൂക്കു പൊത്തിയാണ് കടന്നുപോകുന്നത്. അന്തിയൂർക്കോണം-മഞ്ചാടി, കരിപ്പൂര്-തച്ചോട്ടുകാവ് റോഡിൽ മാലിന്യ നിക്ഷേപത്തിനെതിരെ സി.സി.ടിവി കാമറ ഉൾപ്പെടെ സ്ഥാപിക്കുകയും റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ മാലിന്യ നിക്ഷേപകരെ കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും മാലിന്യ നിക്ഷേപം തുടർന്നുകാെണ്ടേയിരിക്കുന്നു.
മാലിന്യവാഹി...
അന്തിയൂർക്കോണം-മൂങ്ങോട് റോഡ് മാലിന്യ നിക്ഷേപ കേന്ദ്രമായി മാറിയിട്ടുണ്ട്. മാലിന്യങ്ങൾ ബണ്ടിൽ നിന്ന് തോട്ടിൽ വീണ് വെള്ളവും മലിനമാകാറുണ്ട്.ഇരട്ടക്കലുങ്ക്-കൊമ്പേറ്റി കുഴയ്ക്കാട്-അണപ്പാട് എന്നീ തോടുകളിൽ ബണ്ട് റോഡിൽ നിന്ന് മാലിന്യം കൊണ്ടിടുന്നതും പതിവായിട്ടുണ്ട്. ഈ ബണ്ട് റോഡിന് സമീപത്താണ് ഇരട്ടക്കലുങ്ക് ദേവീ ക്ഷേത്രം, കുഴയ്ക്കാട് ഭഗവതി ക്ഷേത്രവും സ്ഥിതി ചെയ്യുന്നത്. വേനൽക്കാലത്ത് പോലും നീരുറവ വറ്റാത്ത ഈ തോടുകൾ മലിനമാകുന്നതിൽ ജനങ്ങൾക്ക് ഉത്കണ്ഠയുണ്ട്. കുളിക്കുന്നതിനും തുണി അലക്കാനും കൃഷിക്കും ഈ തോട്ടിലെ വെള്ളം ഉപയോഗിക്കുന്നവരുണ്ട്.