
പാലോട്: ഗ്രാമീണ മേഖലയിൽ അറവ് - ഹോട്ടൽ മാലിന്യം തളളൽ പതിവായതോടെ ഗ്രാമീണ മേഖലയിലെ ജനജീവിതം ദുസ്സഹമാകുന്നതായി പരാതി. ഈവഴി മൂക്ക് പൊത്തി മാത്രമേ നടക്കാൻ കഴിയൂ. ജനവാസ മേഖലകളെല്ലാം ചീഞ്ഞുനാറുന്നു. പാലോട്ട് ഓയിൽ പാം റിസർച്ച് സെന്ററും മൃഗസംരക്ഷണവകുപ്പിന്റെ വാക്സിനുത്പാദിപ്പിക്കുന്ന കേന്ദ്രവുമുള്ള പ്രദേശം കൂടിയാണ് ഇവിടം. ഈ പ്രദേശം ഉൾപ്പെടെ മാലിന്യം കുന്നുകൂടുന്നുണ്ട്. പാണ്ഡ്യൻപാറ മുതലുള്ള ജനവാസ മേഖലയിൽ താമസിക്കാൻ കഴിയാത്ത അവസ്ഥയാണ്. നിരവധി പ്രാവശ്യം മാലിന്യം തള്ളാനെത്തിയവരെയും മാലിന്യം എത്തിച്ച വാഹനങ്ങളെയും പിടിച്ചെടുത്തെങ്കിലും പിഴ ചുമത്തി വിടുകയാണ് പതിവ്. ഇത് വീണ്ടും ഇതേ കുറ്റകൃത്യം ചെയ്യാൻ ഇവർക്ക് പ്രേരണയാകും. നന്ദിയോട് പഞ്ചായത്തിലെ തന്നെ വലിയ താന്നിമൂടിനു സമീപം മാലിന്യം കുമിഞ്ഞുകൂടിയ നിലയിലാണ്. യാതൊരു പരിശോധനയും കൂടാതെ അധികൃതർ ലൈസൻസ് നൽകുന്ന മാലിന്യസംസ്‌കരണ സംവിധാനമില്ലാത്ത അറവുശാലകളിൽ നിന്നും പൗൾട്രി ഫാമുകളിൽ നിന്നും അർദ്ധരാത്രിയോടെ വാഹനങ്ങളിൽ മാലിന്യം ചാക്കിലാക്കി കൊണ്ടിടുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
വഴിയോരങ്ങളിൽ അറവ് മാലിന്യം തള്ളുന്നതിനാൽ ഈ മാലിന്യം തിന്നാൻ ഇവിടെയെത്തുന്ന കാട്ടുപന്നി ഉൾപ്പെടെയുള്ള മൃഗങ്ങൾ യാത്രക്കാരെ ആക്രമിക്കുന്നതും പതിവാണ്. ഇതുകാരണം ഇരുചക്രവാഹന യാത്രക്കാരടക്കം ഭീതിയോടെയാണ് ഇതുവഴി കടന്നുപോകുന്നത്. മാലിന്യം മറവ് ചെയ്യാൻ മിക്ക കടകൾക്കും സംവിധാനമില്ല. ചാക്കുകളിൽ സംഭരിക്കുന്ന മാലിന്യം രാത്രി കാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുപോയി ജനവാസ മേഖലയിലെ
റോഡുകളിലും വനങ്ങളിലും തള്ളുന്നു. ഈ മാലിന്യം അഴുകി ദുർഗന്ധം വമിക്കുമ്പോൾ ഭക്ഷിക്കാൻ എത്തുന്ന കാട്ടുപന്നിയുടെ ആക്രമണത്തിൽ നിരവധി പേർക്കാണ് ഗുരുതരമായി പരിക്കേൽക്കുകയും മരണപ്പെടുകയും ചെയ്തിട്ടുള്ളത്.