ktda

കാട്ടാക്കട: കാലവർഷം ശക്തി പ്രാപിച്ചതിനു പിന്നാലെ മലയോര മേഖലയിൽ പനി ബാധിതരുടെയും കൊവിഡ് രോഗികളുടെയും എണ്ണം കൂടുന്നു. കാട്ടാക്കട, കുറ്റിച്ചൽ, പൂവച്ചൽ, ആര്യനാട്, മാറനല്ലൂർ പഞ്ചായത്തുകളിലെ ഗവ. ആശുപത്രികളിൽ പനിയും ജലദോഷവുമായി എത്തുവരുടെ എണ്ണം വർദ്ധിച്ചതായി മെഡിക്കലോഫീസർമാർ പറയുന്നു. എന്നാൽ ഗവ. ആശുപത്രികളിൽ കൊവിഡ് പരിശോധന ഇല്ലാത്തതിനാൽ ഇവിടങ്ങളിൽചികിത്സ തേടിയെത്തുന്ന രോഗികളിൽ കൊവിഡ് രോഗികളെ കണ്ടെത്തുന്നതിന് നിലവിൽ സംവിധാനമില്ല.

എന്നാൽ സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടി എത്തുന്നവരെ കൊവിഡ് പരിശോധന നടത്തുന്നുണ്ട്. കാട്ടാക്കട, കുറ്റിച്ചൽ, ആമച്ചൽ, ആര്യനാട് ഗവ.ആശുപത്രികളിൽ ആവശ്യത്തിന് ഡോക്ടർമാരില്ലാത്തതുകാരണം ചികിത്സ തേടി എത്തുന്ന രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
ദിനംതോറും അഞ്ഞൂറോളം പേരാണ് കാട്ടാക്കട താലൂക്ക് ആസ്ഥാനത്തെ ഗവ. ആശുപത്രിയിൽ ഒ.പി വിഭാഗത്തിൽ ചികിത്സതേടി എത്തുന്നത് എന്നാൽ ജീവനക്കാരുടെ അഭാവം ഇവിടെയെത്തുന്ന രോഗികളെയും ജോലിചെയ്യുന്ന ജീവനക്കാരെയും വലയ്ക്കുന്നുണ്ട്.

ഡോക്ടറും ഇല്ല

ഉച്ചയ്ക്കുശേഷമുള്ള ഡോക്ടറുടെ കുറവും, ഫാർമസിയിലുള്ള ജീവനക്കാരുടെ കുറവുമാണ് ബുദ്ധിമുട്ടുണ്ടാക്കുന്നത്. രാവിലെ ഒ.പിയിൽ മെഡിക്കൽ ഓഫീസറെ കൂടാതെ രണ്ട് എൻ.എച്ച്.എം ഡോക്ടർമാരുടെയും സേവനം ഉണ്ടെങ്കിലും പലപ്പോഴും ഉച്ചയ്ക്ക് ശേഷവും രാത്രിയും ഡോക്ടറുടെ സേവനം ലഭ്യമാകാറില്ല. ഏഴു ഡോക്ടർമാരുടെ സേവനം വേണ്ടിടത്ത് മൂന്നുപേരാണുള്ളത് ഇവരാകട്ടെ രാവിലെ മുതൽ ഉച്ചവരെ ഒ.പി യിലും ഒപ്പം വാർഡിലെ രോഗികളെ പരിശോധിക്കുകയും ചെയ്തു കഴിഞ്ഞാൽ ഡ്യൂട്ടി കഴിഞ്ഞു മടങ്ങും. ഇതോടെ ഉച്ചമുതൽ രാത്രി വരെയും ശേഷം പുലർച്ചെവരെയും ഇവിടെ ഡോക്ടർ ഇല്ല. ഈ സമയങ്ങളിൽ രോഗികൾ എത്തിയാൽ സ്വകാര്യ ആശുപത്രികളെയോ അല്ലെങ്കിൽ കിലോമീറ്ററുകൾ താണ്ടി മറ്റ് ആശുപത്രിയെയോ ആശ്രയിക്കേണ്ടിവരും.
ഡോക്ടറെ കാണാനും മരുന്നുവാങ്ങാനും മണിക്കൂറുകൾ വരിയിൽ നിൽക്കേണ്ടിവരുന്നതിനാൽ കുട്ടികളും വയോജനങ്ങളുമാണ് ഏറെ ദുരിതം നേരിടുന്നത്. കടുത്ത പനി ബാധിച്ചവരും ഛർദ്ദിയും മറ്റു അസ്വസ്ഥതകളുമായി കുട്ടികളെയും കൊണ്ടെത്തുന്നവരും കെട്ടിടത്തിനുള്ളിലാണ് മരുന്നിനായി വരിയിൽ കാത്തു നിൽക്കുന്നത് .
പനിബാധിച്ചു വരുന്നവരിൽ കൊവിഡ് രോഗികളുടെ എണ്ണവും കൂടുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു.

പതിനെട്ട് വയസിന് താഴെയുള്ളവരുടെ വാക്സിൻ എടുക്കുന്നതിനും വൻ തിരക്കാണ് ആശുപത്രിയിൽ അനുഭവപ്പെടുന്നത്.

ചിട്ടയില്ലാത്ത പ്രവർത്തനം വാക്സിൻ നൽകുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. സ്കൂൾ തുറന്നതോടെ അവധി ദിവസങ്ങളിൽ വാക്സിൻ നൽകുന്നതിന് സംവിധാനം ഒരുക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
ആര്യനാട്ട് വൈറൽ പനിബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം കൂടിവരുന്നതായി മെഡിക്കൽ ഓഫീസർ ഡോ.നെൽസൻ അറിയിച്ചു.