
നെയ്യാറ്റിൻകര: ശ്രീനാരായണഗുരു സമൂഹത്തിന് നൽകിയ തീർത്ഥാടന കേന്ദ്രവും സാംസ്‌കാരിക സവിശേഷതയുടെ പ്രതീകവുമാണ് അരുവിപ്പുറം ക്ഷേത്രമെന്ന് മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. ശ്രീനാരായണ ഗുരുദേവൻ പ്രഥമപ്രതിഷ്ഠ നടത്തിയ അരുവിപ്പുറം ക്ഷേത്രത്തിൽ സാംസ്‌കാരിക വകുപ്പ് 2.5 കോടിയോളം രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന ഇരുനില സാംസ്‌കാരിക മന്ദിരത്തിന്റെ ശിലാസ്ഥാപനത്തിന്റെ ഉദ്ഘാടനം ക്ഷേത്രാങ്കണത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക രീതിയിലുള്ള ഓപ്പൺ ഓഡിറ്റോറിയം, സെമിനാർ ഹാൾ, ക്ഷണിതാക്കൾക്ക് വിശ്രമിക്കാനുള്ള പ്രത്യേക മുറികൾ, ലൈബ്രറി, റീഡിംഗ് റൂം തുടങ്ങിയവയാണ് മന്ദിരത്തിലുള്ളത്. സി.കെ. ഹരീന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു.
ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, അരുവിപ്പുറം മഠം സെക്രട്ടറി സ്വാമി സാന്ദ്രാനന്ദ, പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സുരേന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗം വി.എസ്. വിനു, എസ്.എൻ.ഡി.പി യോഗം നെയ്യാറ്റിൻകര യൂണിയൻ സെക്രട്ടറി ആവണി ബി. ശ്രീകണ്ഠൻ, സി.പി.എം ഏരിയാ സെക്രട്ടറി ടി. ശ്രീകുമാർ, എൻ.ടി. ഷീലാകുമാരി, സി. സുജിത്ത്, ഊരാളുങ്കൽ നിർമ്മാണ കമ്മിറ്റി അസി. മാനേജർ ഗോപകുമാർ, എസ്.എസ്. അജി അരുവിപ്പുറം എന്നിവർ പങ്കെടുത്തു.