
തിരുവനന്തപുരം: ഡിവോഴ്സ്, നിഷിദ്ധോ എന്നീ സിനിമകളുടെ വിനോദ നികുതി ഒഴിവാക്കിയതായി മന്ത്രി എം.വി.ഗോവിന്ദൻ അറിയിച്ചു. ചിത്രങ്ങളുടെ വനിതാ ശാക്തീകരണ കാഴ്ചപ്പാട് പരിഗണിച്ചാണ് നടപടി. സർക്കാരിന് വേണ്ടി സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ നിർമ്മിച്ചതാണ് രണ്ട് ചിത്രങ്ങളും. ഇരു സിനിമകളുടെയും സംവിധായകർ വനിതകളാണ്.
ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ഷാജി. എൻ കരുണിന്റെ അപേക്ഷ പരിഗണിച്ചാണ് തീരുമാനം. 2019-20 ബഡ്ജറ്റിൽ വനിതാ സംവിധായകരുടെ രണ്ട് സിനിമകൾ നിർമ്മിക്കാൻ 3 കോടി അനുവദിച്ചിരുന്നു. ഇതിന്റെ ഭാഗമായി നിർമ്മിച്ച സിനിമകളാണ് ഇവ. ചിത്രാഞ്ജലി സ്റ്റുഡിയോയുടെ സാങ്കേതിക സൗകര്യങ്ങൾ ഉപയോഗപ്പെടുത്തിയായിരുന്നു നിർമ്മാണം. ഡിവോഴ്സ് ഈ മാസം 24നും നിഷിദ്ധോ ജൂലായ് അവസാനവും തിയേറ്ററുകളിൽ എത്തും.