പോത്തൻകോട്: എം.ഡി.എം.എ അടക്കമുള്ള ലഹരിവസ്തുക്കളുമായി നഗരസഭാ ജീവനക്കാരൻ ഉൾപ്പെടെ രണ്ടുപേരെ കഠിനംകുളം പൊലിസ് അറസ്റ്റുചെയ്‌തു. എസ്.എഫ്.ഐ മുൻ സംസ്ഥാന സമിതി അംഗം ആനാവൂർ ആലത്തൂർ സരസ്വതി മന്ദിരത്തിൽ എൻ. ശിവപ്രസാദ് (29), തേമ്പാംമൂട് , കുളത്തിൻകര കൊതുമല വീട്ടിൽ അജ്മൽ (24) എന്നിവരാണ് ഇന്നലെ ഉച്ചയോടെ അറസ്റ്റിലായത്.
ശനിയാഴ്ച രാത്രി 10.30 ഓടെ കഠിനംകുളം തോണിക്കടവിന് സമീപം കാറിലെത്തിയ ഇരുവരെയും പൊലീസ് തടഞ്ഞുനിറുത്തി വാഹനം പരിശോധിക്കുന്നതിനിടെ കാറിന്റെ പുറത്തെ സീറ്റിലിരുന്ന് യാത്ര ചെയ്‌തിരുന്ന ശിവപ്രസാദ് ഇറങ്ങി ഓടി. അജ്മലിനെ കാറിൽ നിന്ന് തന്നെ പിടികൂടി. ഇയാളെ സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്‌തതിനെ തുടർന്നാണ് വാഹനത്തിലുണ്ടായിരുന്ന ഇയാളുടെ ഷൂസിൽ നിന്ന് എം.ഡി.എം.എ പൊലീസ് കണ്ടെടുത്തത്. തുടർന്ന് പൊലീസ് നടത്തിയ തിരച്ചിലിനൊടുവിൽ കഠിനംകുളം ഭാഗത്ത് നിന്നുതന്നെ ശിവപ്രസാദിനെ പൊലീസ് പിടികൂടി. ശിവപ്രസാദ് പൊലിസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചതുൾപ്പെടെ ക്രിമിനൽ കേസുകളിൽ പ്രതിയുമാണ്.
ശനിയാഴ്ച സമീപത്തെ ഹോട്ടലിൽ ഡി.ജെ പാർട്ടി അരങ്ങേറിയിരുന്നു. കഠിനംകുളം സ്റ്റേഷൻ പരിധിയിൽ എം.ഡി.എം.എ പോലുള്ള മാരക ലഹരി പദാർത്ഥങ്ങൾ വ്യാപകമായി കച്ചവടം നടക്കുന്നതായി വിവരം ലഭിച്ചതായും ഇതിന്റെ പിന്നിലുള്ള സംഘത്തെക്കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കഠിനംകുളം സ്റ്റേഷൻ ഹൗസ് ഓഫീസർ അൻസാരി. എ, എസ്.ഐ സുധീഷ്, ഗ്രേഡ് എസ്.ഐ ഷാജി, സി.പി.ഒ ഹാഷിം എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.