
തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരായ സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴി പിൻവലിപ്പിക്കാൻ ഇടനിലക്കാർ വഴി ശ്രമിച്ചെന്ന് കണ്ടെത്തിയതിനെത്തുടർന്ന് വിജിലൻസ് മേധാവി സ്ഥാനത്തു നിന്ന് മാറ്റിയ എ.ഡി.ജി.പി എം.ആർ. അജിത്കുമാറിനെ പൗരാവകാശ സംരക്ഷണ ചുമതലയുള്ള എ.ഡി.ജി.പിയായി നിയമിച്ചു. എഡിജിപിയുടെ എക്സ് കേഡർ തസ്തിക ഒരു വർഷത്തേയ്ക്ക് സൃഷ്ടിച്ചാണ് നിയമനം. ഇടനിലക്കാരനായി സ്വപ്നയെ സമീപിച്ച ഷാജ് കിരണുമായി അജിത്കുമാർ നിരന്തരം ഫോണിൽ ബന്ധപ്പെട്ടെന്ന് ഇന്റലിജൻസ് മേധാവിയുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്വപ്നയുടെ കൂട്ടാളി സരിത്തിനെ വിജിലൻസ് ആരുമറിയാതെ കസ്റ്റഡിയിലാക്കുകയും ,മൊബൈൽ ഫോൺ പിടിച്ചെടുക്കുകയും ചെയ്തതും വിവാദമായിരുന്നു.