behra

തിരുവനന്തപുരം: ലോക്‌നാഥ് ബെഹ്റ പൊലീസ് മേധാവിയായിരിക്കെ ടെക്നോപാർക്കിൽ ഭാര്യ ജോലി നോക്കിയ കമ്പനിക്കായി 18 വനിതാ പൊലീസിനെ അധികം നിയോഗിച്ച് 1.70 കോടി രൂപയുടെ ബാദ്ധ്യത വരുത്തിയതിൽ അക്കൗണ്ടന്റ് ജനറൽ സർക്കാരിനോട് വിശദീകരണം തേടി.

തങ്ങൾ ആവശ്യപ്പെടാത്ത കാര്യത്തിന് പണം നൽകില്ലെന്ന് ടെക്നോപാർക്ക് അധികൃതർ ഡി.ജി.പി അനിൽകാന്തിനെ അറിയിച്ചു. കമ്പനി വാക്കാൽ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് അധിക സുരക്ഷ നൽകിയതെന്നാണ് ബെഹ്റയുടെ പക്ഷം. നഷ്ടം സർക്കാർ ഏ​റ്റെടുക്കുമെന്നാണ് സൂചന.

ടെക്നോപാർക്കിന്റെ സുരക്ഷ സ്​റ്റേ​റ്റ് ഇൻഡസ്ട്രിയൽ സെക്യൂരി​റ്റി ഫോഴ്സിനാണ്. പണം നൽകുന്നത് ടെക്നോപാർക്കും. 2017ലെ ധാരണാപത്രം അനുസരിച്ച് 22 പൊലീസുകാരെ നിയോഗിച്ചിരുന്നു. പിന്നീട് സർക്കാരിന്റെ അനുമതി വാങ്ങാതെ 18 വനിതാ പൊലീസിനെക്കൂടി ബെഹ്റ നിയോഗിച്ചു. 2021 വരെ ഇത് തുടർന്നു. ബെഹ്റ വിരമിച്ചതിനു തൊട്ടടുത്ത ദിവസം അനിഷകാന്ത് ഇവരെ പിൻവലിച്ചു.

ആയുധവുമായി കാവൽ നിൽക്കുന്ന ഒരു പൊലീസുകാരന് ദിവസം 1500 രൂപയും ആയുധമില്ലെങ്കിൽ 1400 രൂപയുമാണ് ടെക്‌നോപാർക്ക് നൽകുന്നത്. പൊലീസിനെ അധികമായി നിയോഗിച്ചവരിൽ നിന്ന് പണം ഈടാക്കണമെന്ന് ഇൻഡസ്ട്രിയൽ സെക്യൂരി​റ്റി ഫോഴ്സ് കമൻഡാന്റ് ഡി.ജി.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു.