
വെഞ്ഞാറമൂട്: പരിപാലനകാലയളവിന്റെ ദൈർഘ്യം കൂടുതലുള്ള ബി.എം ആൻഡ് ബി.സി നിലവാരത്തിലെ റോഡുകൾ നാടിന്റെ മുഖഛായ മാറ്റുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മൂന്നു വർഷത്തിനുള്ളിൽ സംസ്ഥാനത്തെ പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള 15,000 കിലോമീറ്റർ റോഡുകൾ ബി.എം ആന്റ് ബി.സി നിലവാരത്തിലേക്ക് ഉയർത്തുമെന്നും മന്ത്രി പറഞ്ഞു. വാമനപുരം മണ്ഡലത്തിലെ നവീകരിച്ച പുത്തൻപാലം-വെഞ്ഞാറമൂട്-ആറ്റിങ്ങൽ റോഡ്, വാമനപുരം കളമച്ചൽ റോഡ് എന്നിവയുടെ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരം ചെങ്കോട്ട റോഡിനെയും (സംസ്ഥാന പാത 2) ദേശീയപാത 66 നെയും ബന്ധിപ്പിക്കുന്ന പുത്തൻപാലം-വെഞ്ഞാറമൂട്-ആറ്റിങ്ങൽ റോഡ് 21 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. ആനാട്, പനവൂർ, പുല്ലമ്പാറ, നെല്ലനാട്, മുദാക്കൽ എന്നീ ഗ്രാമ പഞ്ചായത്തുകളിലൂടെയും ആറ്റിങ്ങൽ നഗരസഭയിലൂടെയും കടന്നുപോകുന്ന 27.76 കിലോമീറ്റർ റോഡ് ബി.എം ആൻഡ് ബി.സി നിലവരത്തിലാണ് പുതുക്കി നിർമ്മിച്ചു. ഡി.കെ. മുരളി എം.എൽ.എ അദ്ധ്യക്ഷനായി. എ.എ. റഹീം എം.പി മുഖ്യാതിഥിയായി. ഒ.എസ് അംബിക എം.എൽ. എ,വാമനപുരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.കോമളം, നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി,പഞ്ചായത്ത് പ്രസിഡന്റുമാരായ പി.വി രാജേഷ്,എസ്.മിനി,എ.ചന്ദ്രബാബു,ജില്ലാ പഞ്ചായത്തംഗം കെ.ഷീലാകുമാരി,വൈസ് പ്രസിഡന്റ് എസ്. ആർ അശ്വതി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബി.ശ്രീകണ്ഠൻ,സി.പി.എം ഏരിയാ സെക്രട്ടറി ഇ.എ സലിം,പുല്ലമ്പാറ ദിലീപ്, അജിത് രാമചന്ദ്രൻ,ആർ ജ്യോതി തുടങ്ങിയവർ സംസാരിച്ചു.