തിരുവനന്തപുരം: സ്ഥിരനിയമനം ആവശ്യപ്പെട്ട് ഇന്നലെ രാവിലെ സെക്രട്ടേറിയറ്റിന് മുന്നിലെ പ്രധാന റോഡ് ഉപരോധിച്ച ഭിന്നശേഷിക്കാർ രാത്രിയും സമരം തുടർന്നു. പുലരുവോളം റോഡിൽ കുത്തിയിരുന്നും കിടന്നുമാണ് ഇവർ പ്രതിഷേധിച്ചത്. 2004 മുതൽ 2011 വരെ സർക്കാർ തസ്‌തികകളിൽ ജോലി ചെയ്‌തവരാണ് ഭിന്നശേഷി കൂട്ടായ്‌മയായ ടി.ബി.എസ്.കെയുടെ നേതൃത്വത്തിൽ ഉപരോധം നടത്തിയത്. പൊലീസ് ബലംപ്രയോഗിച്ച് നീക്കാൻ തുനിഞ്ഞില്ല. സെക്രട്ടേറിയറ്റ് സമരഗേറ്റിന് മുന്നിലുള്ള പ്രധാന റോഡിൽ കുത്തിയിരുന്നായിരുന്നു സമരം. ചിലർ മുദ്രാവാക്യം വിളികളുമായി റോഡിൽ കിടക്കുകയും ചെയ്തു. മുന്നൂറോളം ആളുകൾ സമരത്തിന് എത്തിയിരുന്നു. സെക്രട്ടേറിയറ്റ് മാർച്ചിന് ശേഷമാണ് റോഡ് ഉപരോധം തുടങ്ങിയത്. ഇതോടെ എം.ജി. റോഡിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. വൈകിട്ടോടെ റോഡിന്റെ ഒരു വശത്തുകൂടി പൊലീസ് ഗതാഗതം ഒരുക്കി.

ഉച്ചയായപ്പോൾ കോഴിക്കോട് സ്വദേശി അനിതയ്ക്ക് ദേഹാസ്വാസ്ത്യം വന്നും. തുടർന്ന് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകിട്ട് എ.ഡി.എം അനിൽജോസുമായി സമരക്കാർ ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടു. പ്രശ്നങ്ങൾ സർക്കാരിനെ അറിയിക്കാമെന്ന് എ.ഡി.എം പറഞ്ഞെങ്കിലും സമരക്കാർ കൂട്ടാക്കിയില്ല.

ഇന്ന് 10.30ന് ജില്ലാ കളക്ടറുടെ ചേംബറിൽ കളക്ടറും മറ്റ് ഉദ്യോഗസ്ഥരുമായി ചർച്ച നടക്കും. ഫലം കാണുംവരെ ഉപരോധം തുടരാനാണ് കൂട്ടായ്മയുടെ തീരുമാനം.