p

തിരുവനന്തപുരം: ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയ്ക്ക് യു.ജി.സിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയിൽ നിന്ന് വിദൂര വിദ്യാഭ്യാസ കോഴ്സുകൾ നടത്താൻ അനുമതി ലഭിച്ചില്ലെങ്കിൽ ഇക്കൊല്ലം വിദൂര, പ്രൈവറ്റ് കോഴ്സുകൾ നടത്താൻ മറ്റു സർവകലാശാലകൾക്ക് അനുമതി നൽകുന്നത് പരിഗണിക്കുമെന്ന് മന്ത്റി ഡോ. ആർ ബിന്ദു നിയമസഭയിൽ പറഞ്ഞു. ശ്രീ നാരായണഗുരു ഓപ്പൺ സർവകലാശാലയിൽ യു.ജി.സി അനുമതി ലഭിക്കുന്ന മുറയ്ക്ക് വിദൂരവിദ്യാഭ്യാസ കോഴ്സുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിക്കും. പ്രൈവറ്റ് രജിസ്‌ട്രേഷൻ വഴിയുള്ള കോഴ്സുകളിലേക്ക് പ്രവേശനനടപടികൾ ആരംഭിക്കരുതെന്ന് ഇതര സർവകലാശാലകളെ അറിയിച്ചത് ഈ സാഹചര്യത്തിലാണ്. മറ്റു സർവകലാശാലകളിലെ റെഗുലർ പ്രവേശന നടപടികൾ ആരംഭിച്ചിട്ടേയുള്ളൂ. സാധാരണഗതിയിൽ ഈ പ്രവേശനം പൂർത്തീകരിച്ച ശേഷമാണ് വിദൂരവിദ്യാഭ്യാസം, പ്രൈവറ്റ് രജിസ്‌ട്റേഷൻ വഴിയുള്ള പ്രവേശന നടപടികൾ. ഓപ്പൺ സർവകലാശാലയ്ക്ക് 2021ൽ തന്നെ ഓപ്പൺ ഡിസ്റ്റൻസ് ലേണിംഗ് രീതിയിൽ പ്രവർത്തിക്കാൻ യുജിസിയിൽ നിന്ന് അനുമതി ലഭിച്ചതാണ്. 12 യു.ജി കോഴ്സുകളും 5 പി.ജി കോഴ്സുകളും ഈ വർഷം തുടങ്ങാൻ നടപടികൾ പൂർത്തിയാവുകയാണ്. ടി. വി. ഇബ്രാഹിമിന്റെ ശ്രദ്ധക്ഷണിക്കലിനാണ് മന്ത്രി മറുപടി നൽകിയത്.