ആലപ്പുഴ: സംസ്ഥാന സർക്കാർ ആവിഷ്‌കരിച്ച ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായുള്ള ജില്ലാതല കർമ്മ പദ്ധതി നടപ്പാക്കുന്നതിന് സർക്കാർ ഓഫീസുകൾ ഇന്ന് പ്രവർത്തിക്കും. കളക്ടർ ഡോ. രേണു രാജിന്റെ മേൽനോട്ടത്തിലാണ് ഫയൽ തീർപ്പാക്കൽ നടത്തുന്നത്. ഓഫീസുകളിൽ സന്ദർശകരെ അനുവദിക്കില്ല. കൊവിഡ് പ്രതിസന്ധിമൂലം തുടർ നടപടികൾ വൈകിയ ഫയലുകൾ സമയബന്ധിതമായി തീർപ്പാക്കുന്നതിനായാണ് സർക്കാർ എല്ലാ ജില്ലകളിലും തീവ്രയജ്ഞ പരിപാടി ആവിഷ്‌കരിച്ചത്. രണ്ടാഴ്ച കൂടുമ്പോൾ വകുപ്പ് തലത്തിലും മാസത്തിൽ ഒരുതവണ മന്ത്രിയുടെ നേതൃത്വത്തിൽ ജിലാ തലത്തിലും അവലോകനം നടത്തും. വകുപ്പു തല പുരോഗതി അതത് മന്ത്രിമാർ വിലയിരുത്തും. ഫയൽ തീർപ്പാക്കൽ യജ്ഞം ആരംഭിച്ച് ഇതുവരെ ജില്ലയിൽ റവന്യൂ വകുപ്പിൽ 1406 ഫയലുകളിൽ തീർപ്പുകൽപ്പിച്ചു. കളക്ടറേറ്റ് 331, ആർ.ഡി.ഒഫീസുകൾ 398, താലൂക്ക് ഓഫീസുകൾ 247, വില്ലേജ് ഓഫീസുകൾ171, സബ് ഓഫീസുകൾ 259 എന്നിങ്ങനെയാണ് തീർപ്പാക്കിയ ഫയലുകളുടെ എണ്ണം.