
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ച കേസിൽ സീ ടിവി ചാനൽ അവതാരകൻ രോഹിത് രഞ്ജന്റെ അറസ്റ്റ് തടഞ്ഞു. രോഹിതിനെതിരെ ഛത്തീസ്ഗഢ് ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത കേസുകൾ ഒരു സ്ഥലത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് രോഹിത് നൽകിയ ഹർജിയിൽ ജസ്റ്റിസ് ഇന്ദിര ബാനർജി, ജസ്റ്റിസ് ജെ.കെ. മഹേശ്വരി എന്നിവരടങ്ങിയ സുപ്രീംകോടതിയുടെ അവധിക്കാല ബെബ് കേന്ദ്ര സർക്കാരിന് നോട്ടീസ് അയച്ചു.
ജൂലായ് 5ന് പുലർച്ചെ ഛത്തീസ്ഗഢ് പൊലീസ് രോഹിതിനെ അറസ്റ്റ് ചെയ്യാനെത്തിയപ്പോൾ ഉത്തർപ്രദേശ് പൊലീസ് സ്ഥലത്തെത്തി രോഹിതിനെ അറസ്റ്റ് ചെയ്ത് കടത്തികൊണ്ട് പോയത് വലിയ വിവാദമായിരുന്നു.
ഒരേ കുറ്റത്തിന് വിവിധ സംസ്ഥാനങ്ങളിൽ കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുകയാണെന്ന് രോഹിത് രഞ്ജന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സിദ്ധാർത്ഥ് ലൂത്ര കോടതിയിൽ ചൂണ്ടിക്കാട്ടി. മനഃപൂർവമല്ലാത്ത പിഴവായിട്ടും ഒന്നിലധികം എഫ്.ഐ.ആറുകളെടുത്തു. ടി.ടി ആന്റണി കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ഒരേ കുറ്റത്തിന് വ്യത്യസ്ത കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അത് മുഴുവൻ ഒറ്റക്കേസായി കേൾക്കണമെന്ന് സുപ്രീംകോടതി ഉത്തരവിട്ടിട്ടുള്ള കാര്യം അഭിഭാഷകൻ ചൂണ്ടിക്കാട്ടി. തുടർന്ന് അറ്റോർണി ജനറൽ കെ.കെ. വേണു ഗോപാൽ മുഖേന കേന്ദ്ര സർക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചു.
ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത കേസിൽ രോഹിതിന് ജാമ്യം ലഭിച്ചിരുന്നു. രാഹുൽ ഗാന്ധി വയനാട്ടിലെ ലോക്‌സഭാ മണ്ഡലം കമ്മിറ്റി ഓഫീസ് തകർത്തവരോട് ക്ഷമിക്കുന്നതായി പറയുന്ന വീഡിയോ ഉദയ്‌പൂർ കേസിലെ പ്രതികളോടാണെന്ന് ചൂണ്ടിക്കാട്ടി അവതരിപ്പിച്ചെന്നാണ് രോഹിത്തിനെതിരായ കുറ്റം.