
ന്യൂഡൽഹി: ഭൂരിപക്ഷം എം.എൽ.എമാരും മറുകണ്ടം ചാടിയെങ്കിലും ശിവസേനയുടെ ഔദ്യോഗിക ചിഹ്‌നമായ അമ്പും വില്ലും ഔദ്യോഗിക വിഭാഗത്തിന് നഷ്‌ടപ്പെടില്ലെന്ന് പാർട്ടി അദ്ധ്യക്ഷൻ ഉദ്ധവ് താക്കറെ വ്യക്തമാക്കി. ഭൂരിപക്ഷമുള്ള ഷിൻഡെ പക്ഷത്തിന് ചിഹ്നം ലഭിച്ചേക്കുമെന്ന അഭ്യൂഹത്തിനിടെയാണ് ഉദ്ധവിന്റെ വിശദീകരണം.
അതിനിടെ, താനെയ്‌ക്ക് പിന്നാലെ നവിമുംബയ്, കല്യാൺ-ഡോംബിവ്‌ലി കോർപ്പറേഷനിലെ ഭൂരിപക്ഷം കൗൺസിലർമാരും മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു. 122 അംഗ കല്യാൺ ഡോംബിവ്‌ലി കോർപ്പറേഷനിലെ 84 സേനാ കൗൺസിലർമാരിൽ 40 പേരാണ് ഷിൻഡെ പക്ഷത്തേക്ക് നീങ്ങിയത്. 111 അംഗ നവി മുംബയ് കോർപ്പറേഷനിലെ 38 കൗൺസിലർമാരിൽ 32 പേർ ഷിൻഡേയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ചു.
ശിവസേനയുടെ സ്വന്തമായതൊന്നും ആർക്കും മോഷ്‌ടിക്കാനാകില്ലെന്ന് ഉദ്ധവ് താക്കറെ പറഞ്ഞു. വിമതർ ആശയക്കുഴപ്പമുണ്ടാക്കുകയാണ്. എം.എൽ.എമാർ വിട്ടുപോയാൽ പാർട്ടി ഇല്ലാതാകില്ല. നിയമസഭാകക്ഷിയും രജിസ്റ്റർ ചെയ്യപ്പെട്ട രാഷ്‌ട്രീയ കക്ഷിയും രണ്ടാണ്. പാർട്ടി ചിഹ്നം സംബന്ധിച്ച് ആശയക്കുഴപ്പത്തിന്റെ ആവശ്യമില്ല. നിയമവിദഗ്ദ്ധരുമായി ഇക്കാര്യം ചർച്ച ചെയ്‌തു. ആർക്കെങ്കിലും എടുത്തു കൊണ്ടുപോകാൻ പറ്റിയ സാധനമല്ല ശിവസേനയെന്നും ഉദ്ധവ് വ്യക്തമാക്കി. ഔദ്യോഗിക വിഭാഗം സുപ്രീംകോടതിയിൽ നൽകിയ കേസ് പരിഗണിക്കുന്ന ജൂലായ് 11ന് രാജ്യത്ത് ജനാധിപത്യത്തിന്റെ ദിശ വ്യക്തമാകുമെന്നും ഉദ്ധവ് ചൂണ്ടിക്കാട്ടി.
എം.എൽ.എമാർക്ക് പിന്നാലെ കോർപ്പറേഷൻ കൗൺസിലിലും പിന്തുണ നഷ്‌ടമായിക്കൊണ്ടിരിക്കുമ്പോഴും പ്രവർത്തകർ തങ്ങൾക്കൊപ്പമാണെന്ന് ഉദ്ധവ് താക്കറെ ആവർത്തിച്ചു. സേന വലുതാക്കിയവരാണ് പാർട്ടി വിടുന്നത്. അവരെ വലുതാക്കിയവർ ഇപ്പോഴും ഇവിടെയുണ്ട്.