
ന്യൂഡൽഹി: പതിനെട്ടു വയസു കഴിഞ്ഞവർക്ക് നാളെ മുതൽ 75 ദിവസം കൊവിഡ് വാക്സിന്റെ കരുതൽ ഡോസ് സർക്കാർ ആശുപത്രികൾ വഴി സൗജന്യമായി നൽകാൻ കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചു. രാജ്യം സ്വതന്ത്ര്യം നേടിയതിന്റെ എഴുപത്തിയഞ്ചാം വാർഷികാഘോഷത്തിന്റെ ഭാഗമായാണിത് നടപ്പാക്കുന്നതെങ്കിലും, കൊവിഡ് വ്യാപനം കൂടി വരുന്നതും കരുതൽ ഡോസ് എടുക്കാൻ ജനങ്ങൾ വിമുഖത കാട്ടുന്നതുമാണ് കാരണം.
ഇന്നലെ രാജ്യത്ത് 16,906 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
നിലവിൽ സ്വകാര്യ ആശുപത്രികളിൽ പണം നൽകിയാണ് കരുതൽ ഡോസ് എടുക്കേണ്ടത്. അറുപത് വയസ് കഴിഞ്ഞവർക്ക് മാത്രമാണ് സൗജന്യമായി സർക്കാർ ആശുപത്രികളിൽ ഇതു നൽകിയിരുന്നത്.
87ശതമാനം ഇന്ത്യക്കാരും ഒൻപത് മാസം മുൻപ് രണ്ടാം ഡോസ് എടുത്തവരാണെന്നാണ് ഐ.സി.എം.ആർ കണക്ക്. കൊവിഡ് വാക്‌സിൻ മൂലമുള്ള ആന്റിബോഡികളുടെ സാന്നിധ്യം ആറുമാസത്തിന് ശേഷം കുറയുന്ന സാഹചര്യത്തിൽ കരുതൽ ഡോസിന് പ്രാധാന്യമുണ്ട്.രണ്ടാം ഡോസിന് ശേഷം കരുതൽ ഡോസ് എടുക്കാനുള്ള ഇടവേള ഒൻപത് മാസത്തിൽ നിന്ന് ആറുമാസമായി അടുത്തിടെ കുറച്ചിരുന്നു.
ജനസംഖ്യയും
കൊവിഡ് വാക്സിനും
18-59 പ്രായക്കാർ:
77 കോടി
കരുതൽ ഡോസ്
സ്വീകരിച്ചവർ:
1 %
.............
60 കഴിഞ്ഞവർ:
16 കോടി
കരുതൽ ഡോസ്
സ്വീകരിച്ചവർ
26 %
............
വാക്സിൻ മൊത്തം
കുത്തിവയ്പ് :
199.12 കോടി