
ന്യൂഡൽഹി: സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ദേശീയ ടെസ്റ്റിംഗ് ഏജൻസിയോട് (എൻ.ടി.എ) റിപ്പോർട്ട് തേടി. പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അനന്തര നടപടികൾ സ്വീകരിക്കുമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം.പിക്കും മന്ത്രി ഉറപ്പുനൽകി. കേന്ദ്രമന്ത്രി വി. മുരളീധരന്റെ സാന്നിദ്ധ്യത്തിലാണ് പ്രേമചന്ദ്രൻ വിദ്യാഭ്യാസ മന്ത്രിയുമായി ചർച്ച നടത്തിയത്.
എം.പിമാരായ കൊടിക്കുന്നിൽ സുരേഷ്, ജെബിമേത്തർ എന്നിവർ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി, എൻ.ടി.എ മേധാവി എന്നിവർക്ക് കത്ത് നൽകി. കെ.മുരളീധരൻ, കൊടിക്കുന്നിൽ സുരേഷ്, എ.എം.ആരിഫ്, ഹൈബി ഈഡൻ, രമ്യഹരിദാസ് തുടങ്ങിയവർ വിഷയം പാർലമെന്റിലും ഉന്നയിച്ചു.
സംഭവം നടന്നിട്ടില്ലെന്ന് ഉദ്യോഗസ്ഥർ,
പരാതി കിട്ടിയിട്ടില്ലെന്ന് എൻ.ടി.എ
ഇത്തരത്തിൽ ഒരു സംഭവം നടന്നിട്ടില്ലെന്നും പെൺകുട്ടിയുടെ രക്ഷിതാവിന്റെ പരാതി തെറ്റായ ഉദ്ദേശ്യത്തോടെയാണെന്നും കാട്ടി കൊല്ലം കോ-ഓർഡിനേറ്റർ, നിരീക്ഷകൻ, പരീക്ഷാ കേന്ദ്രം സൂപ്രണ്ട് എന്നിവർ എൻ.ടി.എയ്ക്ക് കത്ത് നൽകി. അതേസമയം, തങ്ങൾക്ക് ഇതുസംബന്ധിച്ച ഒരു പരാതിയും ലഭിച്ചിട്ടില്ലെന്ന് എൻ.ടി.എ അറിയിച്ചു. ഇത്തരം നടപടികൾ ഡ്രസ് കോഡിന്റെ ഭാഗമല്ലെന്നും വ്യക്തമാക്കി.