drug-case

കൊച്ചി: വീര്യംകൂടിയ മയക്കുമരുന്ന് ഉപയോഗിച്ച് അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട കോഴിക്കോട് സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തു. രാസ പരിശോധനയിൽ ലഹരിമരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് നടപടി. മയക്കുമരുന്ന് കൈവശം വച്ചതിനും ഉപയോഗിച്ചതിനും എൻ.ഡി.പി.എസ് വകുപ്പാണ് ചുമത്തിയത്. ചികിത്സയിലായതിനാൽ യുവതിയുടെ അറസ്റ്റ് പിന്നീടായിരിക്കും രേഖപ്പെടുത്തുക. ഇവരുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ട്.

സംഭവത്തിൽ പൊലീസ് നിയമോപദേശം തേടിയിരുന്നു. യുവതിയുടെയും കാസർകോട് സ്വദേശികളായ ഇവരുടെ ആൺ സുഹൃത്തുക്കളുടെയും മൊഴി പൊലീസ് രേഖപ്പെടുത്തി.

തനിക്ക് ഒന്നും ഓർമ്മയില്ലെന്നാണ് യുവതിയുടെ മൊഴി. മയക്കുമരുന്ന് യുവതിയുടെ കൈവശമുണ്ടായിരുന്നതായാണ് ആൺസുഹൃത്തുക്കളുടെ മൊഴി. കഴിഞ്ഞ ദിവസം യുവതിയുടെ കോഴിക്കോട് സ്വദേശിനിയായ കൂട്ടുകാരിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇവരും സമാനമായ രീതിയിലാണ് മൊഴി നൽകിയത്.

തിങ്കളാഴ്ചയാണ് കോഴിക്കോട് സ്വദേശികളായ യുവതികൾ ട്രെയിൻ മാർഗം കൊച്ചിയിലെത്തിയത്. വിസ, മെഡിക്കൽ പരിശോധനയ്ക്കായി ഇടപ്പള്ളിയിലെ ഖത്തർ വിസാ സെന്ററിൽ വന്നതാണിവർ. പാലാരിവട്ടത്തെ ലോഡ്ജിലാണ് ആദ്യം താമസിച്ചത്. ഇവിടെ നിന്ന് ആൺസുഹൃത്തുക്കൾക്കൊപ്പം ഫോർട്ടുകൊച്ചിയിലും മറ്റും കറങ്ങി. തിരികെ എത്തിയ ശേഷം മയക്കുമരുന്ന് ഉപയോഗിച്ചു. തുടർന്ന് എറണാകുളം സൗത്തിലെ ലോഡ്ജിൽ താമസിച്ചു. അവശ നിലയിൽ മടങ്ങാൻ കഴിയാത്തതിനെ തുടർന്ന് നോർത്തിലെ ലോഡ്ജിൽ മുറിയെടുക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.